മോദി സര്‍ക്കാരിനെതിരെ ഇടത് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ കൂട്ടായ്മ; ഐഎന്‍ടിയുസിയെ ഒഴിവാക്കി

അമ്പതിലേറെ വര്‍ഗ,ബഹുജന,സാമൂഹ്യ സംഘടനകളുടെയും ഇടതുപക്ഷ, ജനാധിപത്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടന്ന അഖിലേന്ത്യാ സമ്മേളനത്തില്‍ 'ജന്‍ ഏകത ജന്‍ അധികാര്‍ ആന്ദോളന്‍' രൂപീകരിച്ചു
മോദി സര്‍ക്കാരിനെതിരെ ഇടത് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ കൂട്ടായ്മ; ഐഎന്‍ടിയുസിയെ ഒഴിവാക്കി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ ഇടത് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സംഘടനകളുടെ കൂട്ടായ്മ രൂപം കൊണ്ടു. അമ്പതിലേറെ വര്‍ഗ,ബഹുജന,സാമൂഹ്യ സംഘടനകളുടെയും ഇടതുപക്ഷ, ജനാധിപത്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടന്ന അഖിലേന്ത്യാ സമ്മേളനത്തില്‍ 'ജന്‍ ഏകത ജന്‍ അധികാര്‍ ആന്ദോളന്‍' രൂപീകരിച്ചു. സ്ത്രീകള്‍, ദളിത് ന്യൂനപക്ഷങ്ങള്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ തുടങ്ങി എല്ലാ വിഭാഗങ്ങളുടെയും ജീവല്‍പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുമെന്ന് സമ്മേളനം പ്രഖ്യാപിച്ചു.

എഐടിയുസി,സിഐടിയു സംഘടനകളുടെ നേതൃത്വത്തിലാണ് കൂട്ടായ്മ രൂപം കൊണ്ടിരിക്കുന്നത്. സംഘടനയുടെ സന്ദേശം താഴെതട്ടില്‍വരെ എത്തിക്കുന്നതിന് എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലും പ്രാദേശികതലത്തിലും സമ്മേളനങ്ങള്‍ നടത്തും.ഒക്ടോബര്‍ 30ന് ജില്ലാപ്രാദേശിക തലത്തില്‍ ദീപം തെളിച്ച് മാര്‍ച്ച് നടത്താനും സമ്മേളനം തീരുമാനിച്ചു. 

വിലവര്‍ധന പിടിച്ചുനിര്‍ത്താന്‍ അടിയന്തരനടപടി സ്വീകരിക്കുക, ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി ബില്‍ പിന്‍വലിക്കുക, വനിതാ സംവരണ ബില്‍ നടപ്പാക്കുക, രാജ്യദ്രോഹം, അഫ്‌സ്പ, യുഎപിഎ തുടങ്ങിയ കിരാതനിയമങ്ങള്‍ പിന്‍വലിക്കുക തുടങ്ങി 26 ആവശ്യങ്ങളാണ് സംഘടന മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍ കൂട്ടായ്മയില്‍ കോണ്‍ഗ്രസ്  അനുകൂല തൊഴിലാളി സംഘടനയായ ഐഎന്‍ടിയുസിയെ ഉള്‍പ്പെടുത്തിയിട്ടില്ല. 

കോണ്‍ഗ്രസുമായി സഖ്യം വേണോ എന്ന വിഷയം സിപിഎമ്മിനുള്ളില്‍ ചര്‍ച്ചയായ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തിയാണ് കൂട്ടായ്മ രൂപീകരിച്ചിരിക്കുന്നത്. കോണ്‍ഗ്രസിനോടും ബിജെപിയോടും തുല്യ അകലം എന്ന നലവിലെ നയം മാറ്റുന്ന കാര്യത്തിനായി സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട കരട് നയത്തിന്റെ ചര്‍ച്ചയ്ക്കായി അടുത്ത മാസം രണ്ടിന് വീണ്ടും പോളിറ്റ് ബ്യൂറോ ചേരുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com