ആള്‍വാറിലെ സ്വയം പ്രഖ്യാപിത സ്വാമി 70 കാരന്‍ ഫലാഹാരി ബാബ അറസ്റ്റില്‍. 21 കാരിയെ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റിലായത്.
ഓഗസ്റ്റ് ഏഴിനു ബാബയുടെ ദിവ്യധാം ആശ്രമത്തിലാണു സംഭവം നടന്നത്. യുവതിയുടെ മാതാപിതാക്കള്‍ വര്‍ഷങ്ങളായി ബാബയുടെ അനുയായികളാണ്. ബാബ ഇവരുടെ വീട്ടില്‍ പലതവണ താമസിക്കുകയും ചെയ്തിട്ടുണ്ട്. നിയമവിദ്യാര്‍ഥിനിയായ യുവതിക്ക് ഇന്റേണ്‍ഷിപ് കാലത്ത് ആദ്യ പ്രതിഫലമായി ലഭിച്ച 3,000 രൂപ ബാബയ്ക്കു സമര്‍പ്പിക്കുന്നതിനായാണ് ഓഗസ്റ്റ് ഏഴിന് ആശ്രമത്തിലെത്തിയത്. അന്നു ഗ്രഹണ ദിവസമായതിനാല്‍ ബാബ ആരെയും മുഖംകാണിക്കില്ലെന്നും അതിനാല്‍ ആശ്രമത്തില്‍ തങ്ങാനും ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നു വൈകുന്നേരം മുറിയിലേക്കു വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് പരാതി.
ബാബ പറഞ്ഞതനുസരിച്ചായിരുന്നു ഡല്‍ഹിയില്‍ യുവതിക്ക് ഇന്റേണ്‍ഷിപ് സൗകര്യം ലഭിച്ചത്. പുറത്തു പറയരുതെന്നു ഭീഷണിയുണ്ടായിരുന്നുവെങ്കിലും ഗുര്‍മീത് റാം റഹിം സിങ് ജയിലിലായതോടെ പരാതിയുമായി പൊലീസിനെ സമീപിക്കാന്‍ യുവതിയും കുടുംബവും തീരുമാനിക്കുകയായിരുന്നു. യുവതിയും മാതാപിതാക്കളും ഛത്തീസ്ഗഡ് ഡിജിപി എ.എന്‍.ഉപാധ്യായയെ നേരിട്ടുകണ്ടാണു പരാതി പറഞ്ഞത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ബിലാസ്പുര്‍ പൊലീസ് കേസെടുത്തു. അന്വേഷണ ഉദ്യോഗസ്ഥന്‍ ആശ്രമം സ്ഥിതിചെയ്യുന്ന ആള്‍വാറിലെ ആരവലി വിഹാര്‍ സ്‌റ്റേഷനില്‍ എത്തിയതറിഞ്ഞാണു ബാബ ആശുപത്രിയില്‍ അഭയംതേടിയത്. ബാബയെയും ആശ്രമത്തെയും ഇകഴ്ത്തിക്കാണിക്കുന്നതിനായി ചിലര്‍ വ്യാജ ആരോപണങ്ങളുമായി രംഗത്തിറങ്ങിയിരിക്കുകയാണെന്ന് ആശ്രമ അധികൃതര്‍ വ്യക്തമാക്കിയത്.
ഫലങ്ങള്‍ മാത്രം കഴിക്കുന്നതിനെ തുടര്‍ന്നാണ് സ്വാമിക്ക് ഫലഹാരി എന്നു വിളിപ്പേരുണ്ടായത്. രാഷ്ട്രീയ സിനിമാ രംഗത്തെ നിരവധി പ്രമുഖര്‍ സ്വാമിയുടെ അഭയം തേടി ആഡംബര ആശ്രമത്തില്‍ എത്താറുണ്ടായിരുന്നു. യുവതി പരാതി നല്‍കിയതോടെ രക്തസമ്മര്‍ദ്ദമേറിയതിനെ തുടര്‍ന്ന് അടുത്ത സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ആശുപത്രിയില്‍ വെച്ചാണ് സ്വാമിയെ അറസ്റ്റ് ചെയ്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ