വരാണസി: ഉത്തര്‍പ്രദേശിലെ ബാനറസ് ഹിന്ദു സര്‍വകലാലയിലെ വിദ്യാര്‍ത്ഥി സമരത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ 1000 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു. വെള്ളിയാഴള്ച രാവിലെ ആരംഭിച്ച സമരം ശനിയാഴ്ച രാത്രിയിലും തുടര്‍ന്നപ്പോള്‍ പൊലീസ് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. പൊലീസ് അക്രമത്തില്‍ നിരവധി വിദ്യാര്‍ത്ഥിനികള്‍ക്ക് സാരമായി പരിക്കേറ്റിരുന്നു.
സമരത്തിനിടെ ഒരു വിദ്യാര്‍ഥിനിയെ രണ്ട് പുരുഷപൊലീസുകാര്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവം വിവാദമായിരുന്നു. സര്‍വകലാശാല സ്ഥിതിചെയ്യുന്ന വരാണസി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമാണ്. വരാണസി ഡിവിഷണല്‍ കമ്മിഷണറില്‍നിന്ന് റിപ്പോര്‍ട്ടാവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി ആദിത്യനാഥ് അറിയിച്ചു.
സംഭവവത്തെക്കുറിച്ച് മോദിയും ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായും മുഖ്യമന്ത്രിയോട് സംസാരിച്ചു. ഇതിനിടെ പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ രംഗത്തുവന്നു. എല്ലാ വിഷയങ്ങളിലും മോദി സംസാരിക്കുമെന്നും എന്നാല്‍, തന്റെ സ്വന്തം മണ്ഡലത്തില്‍ പെണ്‍കുട്ടികള്‍ക്കുനേരേയുണ്ടായ അക്രമത്തില്‍ അദ്ദേഹം തുടരുന്ന മൗനം ചോദ്യംചെയ്യപ്പെടേണ്ടതാണെന്നും കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു.
ശിക്ഷാനടപടിയെന്നനിലയില്‍ മൂന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമാരെയും രണ്ട് പോലീസുകാരെയും നേരത്തേ വാരാണസിയില്‍നിന്ന് നീക്കിയിരുന്നു. കാമ്പസിലും പരിസരങ്ങളിലുമായി ആയിരത്തഞ്ഞൂറോളം പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. ഗാന്ധിജയന്തിദിനംവരെ സര്‍വകലാശാലയ്ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
സര്‍വകകാശാലയിലെ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയ്ക്ക് നേരെ നടന്ന പീഡനത്തില്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ സമരവുമായി രംഗത്തെത്തിയത്. വിദ്യാര്‍ത്ഥികളുടെ സമരത്തിന് പിന്നില്‍ നക്‌സലുകളാണ് എന്ന് ഇന്നലെ ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി പറഞ്ഞിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ