ന്യൂഡൽഹി: സി.ബി.എസ്.ഇ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട മൂന്ന് പേർ കൂടി അറസ്റ്റിലായി. ഡൽഹി പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. രണ്ട് അധ്യാപകരും ഒരു കോച്ചിങ് സെന്റർ ഉടമയുമാണ് അറസ്റ്റിലായത്. രാവിലെ 9.45ന് ചോദ്യപേപ്പർ 9.00 മണിക്ക് തന്നെ തുറന്ന് വാട്സ് ആപ് വഴി അധ്യാപകർ കോച്ചിങ് സെന്റർ ഉടമക്ക് കൈമാറുകയായിരുന്നു.
ഡൽഹിയിലെ സ്വകാര്യ സ്കൂളിലെ അധ്യാപകരമായ ഋഷഭ്, രോഹിത് എന്നിവരാണ് അറസ്റ്റിലായത്. കോച്ചിങ് സെന്ററിലെ ട്യൂട്ടറായ തൗകീറാണ് അറസ്റ്റിലായ മൂന്നാമൻ. പരീക്ഷാദിവസം രാവിലെ ഒമ്പത് മണിക്ക് ചോദ്യപേപ്പർ ചോർത്തിയെന്ന് ഇവർ സമ്മതിച്ചതായി റിപ്പോർട്ടുണ്ട്. അറസ്റ്റ് വിവരം സ്പെഷ്യൽ കമീഷണർ ആർ.പി ഉപാധ്യായ്, ജോയിൻറ് കമീഷണർ അലോക് കുമാർ എന്നിവർ സ്ഥിരീകരിച്ചിട്ടുണ്ട്
അറസ്റ്റിലായവരെ ഞായറാഴ്ച തന്നെ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം. നേരത്തെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ആറ് അധ്യാപകരെയും ഒരു സ്കൂൾ പ്രിൻസിപ്പലിനെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഝാർഖണ്ഡിൽ മൂന്ന് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ