വരുണയില്‍ മല്‍സരിക്കാന്‍ ധൈര്യമുണ്ടോ ? യെദ്യൂരപ്പയെ വെല്ലുവിളിച്ച് സിദ്ധരാമയ്യ

ബിജെപിയുടെയും യെദ്യൂരപ്പയുടെയും വെല്ലുവിളി താന്‍ ഏറ്റെടുക്കുന്നു
വരുണയില്‍ മല്‍സരിക്കാന്‍ ധൈര്യമുണ്ടോ ? യെദ്യൂരപ്പയെ വെല്ലുവിളിച്ച് സിദ്ധരാമയ്യ

ബംഗലൂരു : തന്റെ നിയമസഭാ മണ്ഡലമായിരുന്ന വരുണയില്‍ ഇത്തവണ ജനവിധി തേടാന്‍ ധൈര്യമുണ്ടോയെന്ന് ബിഎസ് യെദ്യൂരപ്പയെ വെല്ലുവിളിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഏത് സീറ്റില്‍ നിന്നാലും താന്‍ വിജയിക്കുമെന്നാണ് ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ യെദ്യൂരപ്പ അവകാശപ്പെടുന്നത്. എങ്കില്‍ എന്റെ മണ്ഡലമായിരുന്ന വരുണയില്‍ ഇത്തവണ മല്‍സരിക്കാന്‍ യെദ്യൂരപ്പയ്ക്ക് ധൈര്യമുണ്ടോ ?  സിദ്ധരാമയ്യ വെല്ലുവിളിച്ചു. 

2013 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മൈസൂര്‍ മേഖലയില്‍ ബിജെപിക്ക് ഒരു സീറ്റുപോലും ലഭിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ തന്നെയും മകനെയും തോല്‍പ്പിക്കുമെന്നും, മൈസൂര്‍ മേഖല പിടിച്ചെടുക്കുമെന്നുമാണ് ബിജെപി അവകാശപ്പെടുന്നത്. ബിജെപിയുടെയും യെദ്യൂരപ്പയുടെയും വെല്ലുവിളി താന്‍ ഏറ്റെടുക്കുന്നു. എന്നാല്‍ തന്റെ മണ്ഡലമായിരുന്ന വരുണയില്‍ മല്‍സരിക്കാന്‍ യെദ്യൂരപ്പയ്ക്ക് ധൈര്യമുണ്ടോ ? സിദ്ധരാമയ്യ തിരിച്ചുചോദിക്കുന്നു. 

വരുണയിലെ ജനങ്ങള്‍ക്ക് തന്നെ അറിയാം. മണ്ഡലത്തിലെ വികസനത്തിന് താന്‍ ചെയ്ത കാര്യങ്ങള്‍ അറിയാം. ഇവിടുത്തെ ജനങ്ങള്‍ ബുദ്ധിയുള്ളവരാണ്. താനോ, തന്റെ മകനോ സ്ഥാനാര്‍ത്ഥി ആയാല്‍േപ്പാലും അവര്‍ വോട്ടുചെയ്യും. എന്നാല്‍ യെദ്യൂരപ്പയ്ക്ക് വരുണയുമായോ, മൈസൂരുമായോ എന്താണ് ബന്ധമുള്ളത്. മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ പോലും മൈസൂരു മേഖലയ്ക്ക് വേണ്ടി യെദ്യൂരപ്പ ഒന്നും ചെയ്തിട്ടില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. 

കഴിഞ്ഞ തവണ വിജയിച്ച വരുണയ്ക്ക് പകരം ചാമുണ്ഡേശ്വരി മണ്ഡലത്തിലാണ് ഇത്തവണ സിദ്ധരാമയ്യ ജനവിധി തേടുന്നത്. മുമ്പ് അഞ്ചു തവണ സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയില്‍ നിന്ന് വിജയിച്ചിട്ടുണ്ട്. സിദ്ധരാമയ്യ ഒഴിഞ്ഞ വരുണയില്‍ അദ്ദേഹത്തിന്റെ മകന്‍ യതീന്ദ്ര കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന. 

അതേസമയം യതീന്ദ്രക്കെതിരെ, യെദ്യൂരപ്പയുടെ രണ്ടാമത്തെ മകന്‍ ബിവൈ വിജയേന്ദ്ര വരുണയില്‍ ബിജെപി സ്ഥാനാര്‍ത്ഥി ആകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com