കടത്തില്‍ മുങ്ങിയ അനില്‍ അംബാനിയെ രക്ഷിക്കാന്‍ ജ്യേഷ്ഠന്‍ മുകേഷ് അംബാനി; ആസ്തികള്‍ ഏറ്റെടുക്കാന്‍ ഭാഗികാനുമതി

45,000കോടി രൂപയുടെ ബാധ്യത പേറി നില്‍ക്കുന്ന റിലയന്‍സ് കമ്യൂണിക്കേഷന്‍സിന് ഭാഗിക ആശ്വാസം
കടത്തില്‍ മുങ്ങിയ അനില്‍ അംബാനിയെ രക്ഷിക്കാന്‍ ജ്യേഷ്ഠന്‍ മുകേഷ് അംബാനി; ആസ്തികള്‍ ഏറ്റെടുക്കാന്‍ ഭാഗികാനുമതി

കഴുത്തറ്റം കടത്തില്‍ മുങ്ങി നില്‍ക്കുന്ന അനില്‍ അംബാനിയെ സഹായിക്കാന്‍ ഒടുവില്‍ ജേഷ്ഠന്‍ മുകേഷ് അംബാനി. 45,000കോടി രൂപയുടെ ബാധ്യത പേറി നില്‍ക്കുന്ന റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ ഭൂരിഭാഗം ആസ്തികളും മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോയ്ക്ക് വില്‍ക്കാനുള്ള തീരുമാനത്തിന് സുപ്രീം കോടതിയുടെ പച്ചകൊടി. ജസ്റ്റിസ് എ കെ ഗോയല്‍ അധ്യക്ഷനായ ബെഞ്ചാണ് ആസ്തികള്‍ വിറ്റഴിച്ച് കടം വീട്ടാനുള്ള അനില്‍ അംബാനിയുടെ നീക്കങ്ങള്‍ക്ക് അനുവാദം നല്‍കിയത്. 

ജിയോ തുടങ്ങികൊണ്ട് മുകേഷ് അംബാനി രംഗത്തെത്തിയപ്പോള്‍ മുതല്‍ അനിയന്‍
അനില്‍ അംബാനിയുടെ ബിസിനസ് സാമ്രാജ്യം തകരുന്ന് കാഴ്ചയാണ് ബിസിനസ് ലോകം കണ്ടത്. കടം കയറിയ കമ്പനിയെ കരയ്‌ക്കെത്തിക്കാന്‍ അനിയന്‍ പരാജയപ്പെടുമ്പോള്‍ സ്വന്തം കമ്പനിയെ ലോകത്തെ ആദ്യ 20 ബ്രാന്‍ഡുകളില്‍ ഒന്നാക്കി മാറ്റാനുള്ള കരുനീക്കങ്ങളായിരുന്നു ചേട്ടന്‍ നടത്തിയിരുന്നത്.

കമ്പനിയുടെ കടം വീട്ടാന്‍ മറ്റു മാര്‍ഗമില്ലെന്ന് തിരിച്ചറിഞ്ഞ അനില്‍ അംബാനി ഒടുവില്‍ ആര്‍കോമിന്റെ വയര്‍ലെസ് സര്‍വീസുകള്‍ അവസാനിപ്പിച്ച് ആസ്തികള്‍ ജിയോയ്ക്ക് വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ആസ്തികള്‍ വില്‍ക്കുന്നത് തടഞ്ഞുകൊണ്ട് ആര്‍ബിട്രേഷന്‍ കോടതി രംഗത്തു വന്നിരുന്നു. ഇതിനെതിരെ അനില്‍ അംബാനി ബോംബെ ഹൈകോടതിയെ സമീപിച്ചെങ്കിലും തിരിച്ചടി നേരിടുകയായിരുന്നു. തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. 

സൂപ്രീം കോടതി വിധിയോടെ ആര്‍കോമിന്റെ സ്‌പെക്ട്രം, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ ആസ്തികള്‍ ജിയോയ്ക്ക് വില്‍ക്കാന്‍ സാധിക്കും. എന്നാല്‍ ടവര്‍, ഫൈബര്‍ അസെറ്റ്‌സ് തുടങ്ങിയവയുടെ വില്‍പ്പനയ്ക്ക് നാഷണല്‍ കമ്പനി ലോ അപ്പ്‌ലെറ്റ് ട്രൈബ്യൂണലില്‍ (എന്‍സിഎല്‍എടി) നിന്ന് പ്രത്യേക അനുമതി നേടേണ്ടതുണ്ട്. ഇതിനായി എന്‍സിഎല്‍എടിയില്‍ അപ്പീല്‍ നല്‍കുമെന്ന് ആര്‍കോം അറിയിച്ചു. 

എന്‍സിഎല്‍എടിയില്‍നിന്ന് വില്‍പനാനുമതി ലഭിക്കുമെന്ന് വിശ്വാസമുണ്ടെന്നും സ്‌പെക്ട്രം, ടവര്‍, ഫൈബര്‍ തുടങ്ങിയവയുടെ വില്‍പനയിലൂടെ 25000കോടി രൂപയുടെ കടം വീട്ടാനാകുമെന്നും കമ്പനി അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com