മുംബൈ: വീഡിയോകോൺ ഗ്രൂപ്പിന് ക്രമവിരുദ്ധമായി വായ്പ അനുവദിച്ച കേസിൽ ഐസിഐസിഐ ബാങ്ക് മേധാവി ചന്ദ കൊച്ചാറിന്റെ ഭർതൃസഹോദരൻ അറസ്റ്റിൽ. മുംബൈ വിമാനത്താവളത്തിൽ വെച്ചാണ് ചന്ദ കൊത്താറിന്റെ ഭർതൃസഹോദരനായ രാജീവ് കൊച്ചാറിനെ പിടികൂടിയത്. വിമാനത്താവള അധികൃതർ പിടികൂടിയ രാജീവിനെ സിബിഐയ്ക്ക് കൈമാറി.
രാജീവ് കോച്ചറിനെതിരെ സിബിഐ നേരത്തെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതാത്തുടർന്ന് രാജ്യ വിടാനുള്ള ശ്രമത്തിനിടെയാണ് ഇദ്ദേഹം പിടിയിലായത്. 2012 ലാണ് ഐസിഐസിഐ ബാങ്ക് വീഡിയോകോൺ ഗ്രൂപ്പിന് 3250 കോടി വായ്പ അനുവദിച്ചത്. ഈ വായ്പയ്ക്ക് പ്രത്യുപകാരമായി ചന്ദയുടെ ഭർത്താവ് ദീപക് കോച്ചാറിന്റെ കമ്പനിക്ക് ഗണ്യമായ സാമ്പത്തികനേട്ടം ലഭിച്ചെന്നാണ് ആരോപണം. വീഡിയോകോൺ ഗ്രൂപ്പ് മേധാവി വേണുഗോപാൽ ധൂത് ന്യൂ പവർ റിന്യുവബിൾസ് എന്ന സ്വന്തം കമ്പനിക്ക് 64 കോടി രൂപ വായ്പ നൽകുകയും, പിന്നീട് ആ കമ്പനി ദീപകിന് കൈമാറുകയും ചെയ്തു എന്നും ആരോപണമുയർന്നിരുന്നു.
വീഡിയോകോൺ വായ്പയുമായി ബന്ധപ്പെട്ട് സിബിഐ നടത്തിയ പരിശോധനയിൽ ഒട്ടേറെ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചന്ദ കൊച്ചാർ, ഭർത്താവ് ദീപക് കൊച്ചാർ, വീഡിയോകോൺ ഗ്രൂപ്പ് മേധാവി വേണുഗോപാൽ ദൂത് എന്നിവരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ