ബംഗാള്‍ തെരഞ്ഞെടുപ്പില്‍ സിപിഎമ്മും കോണ്‍ഗ്രസും സഖ്യത്തിലേക്ക് 

കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് ധാരണ വേണ്ടെന്ന കരട് രാഷ്ട്രീയ പ്രമേയം പാര്‍ട്ടി കോണ്‍ഗ്രസ് പരിഗണിക്കാനിരിക്കേ, പശ്ചിമബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സിപിഎം കോണ്‍ഗ്രസുമായി ധാരണയിലേക്ക്
ബംഗാള്‍ തെരഞ്ഞെടുപ്പില്‍ സിപിഎമ്മും കോണ്‍ഗ്രസും സഖ്യത്തിലേക്ക് 

കൊല്‍ക്കത്ത: കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് ധാരണ വേണ്ടെന്ന കരട് രാഷ്ട്രീയ പ്രമേയം പാര്‍ട്ടി കോണ്‍ഗ്രസ് പരിഗണിക്കാനിരിക്കേ, പശ്ചിമബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സിപിഎം കോണ്‍ഗ്രസുമായി ധാരണയിലേക്ക്. ഇതിന്റെ ഭാഗമായി മാല്‍ഡ ജില്ലാ പരിഷത്തിലേക്കുളള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സിപിഎമ്മിന് സീറ്റുകള്‍ ഒഴിച്ചിട്ട് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 37 സീറ്റുകളുളള ജില്ലാ പരിഷത്തില്‍ സിപിഎമ്മുമായി ധാരണയിലാകുമെന്ന പ്രതീക്ഷയില്‍ 11 സീറ്റുകള്‍ ഒഴിച്ചിട്ടാണ് കോണ്‍ഗ്രസ് അവരുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെയും ബിജെപിയും ഒരു പോലെ എതിര്‍ക്കുന്നതിന്റെ ഭാഗമായാണ് ഈ രാഷ്ട്രീയ നീക്കുപോക്ക്.


എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗികമായ വിശദീകരണം നല്‍കാന്‍ ഇരുപാര്‍ട്ടികളും തയ്യാറായിട്ടില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും ധാരണയിലെത്തിയോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് തന്ത്രപരമായ ചില ഒത്തുതീര്‍പ്പുകള്‍ എന്നാണ് ഈ നീക്കത്തെ ഇരുവിഭാഗത്തെയും ബന്ധപ്പെട്ടവര്‍ വിശേഷിപ്പിക്കുന്നത്. അതേസമയം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച കോണ്‍ഗ്രസിന്റെ നിലപാടിനെ തളളാനും സിപിഎം നേതൃത്വം തയ്യാറായിട്ടില്ല. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണ് എന്ന് ചൂണ്ടികാട്ടി അവഗണിക്കുകയായിരുന്നു സിപിഎം.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മാല്‍ഡയില്‍ കോണ്‍ഗ്രസ്-സിപിഎം ധാരണ വന്‍ വിജയമായിരുന്നുവെന്ന്  മാല്‍ഡ എം പി എം എസ് നൂര്‍ പറഞ്ഞു.എന്നാല്‍ ഇത്തവണ ഇക്കാര്യത്തില്‍ ഔദ്യോഗികമായ തീരുമാനം ഇതുവരെ പുറത്തുവന്നിട്ടില്ല. എങ്കിലും പല സീറ്റുകളിലും തന്ത്രപരമായ സഹകരണത്തിന് ധാരണയായതായി നൂര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com