ന്യൂഡൽഹി: തൊഴിൽ-വിദ്യാഭ്യാസ മേഖലകളിൽ ജാതി സംവരണം നൽകുന്നതിനെ എതിർക്കുന്ന വിഭാഗം പ്രഖ്യാപിച്ച ഭാരത് ബന്ദ് ഇന്ന്. അക്രമ സാധ്യത കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കാൻ കേന്ദ്രം സംസ്ഥാന സർക്കാറുകൾക്ക് കർശന നിർദേശം. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് ദളിത് സംഘടനകൾ ആഹ്വാനം ചെയ്‌ത ബന്തിൽ വ്യാപക അക്രമമുണ്ടായതിനൽകിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം പുറപ്പെടുവിച്ചത്.
ക്രമസമാധാന പ്രശ്‌നങ്ങൾക്ക് ഇടയാക്കുന്ന എന്തെങ്കിലും സമരം നടക്കുകയാണെങ്കിൽ കർശനമായി നേരിടണമെന്നും വേണ്ട സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പാടാക്കണമെന്നുമാണ് നിർദ്ദേശം. പ്രശ്‌നബാധിത പ്രദേശങ്ങളിൽ പൊലീസ് പെട്രോളിംഗ് ശക്തമാക്കണം. തങ്ങളുടെ അധികാര പരിധിയിൽ ഉണ്ടാകുന്ന അക്രമങ്ങൾക്ക് ജില്ലാ മജിസ്ട്രേറ്റും പൊലീസ് മേധാവിയുമായിരിക്കും ഉത്തരവാദിയെന്നും നിർദ്ദേശത്തിൽ പറയുന്നു.
പട്ടികജാതി പട്ടികവർഗക്കാർക്കെതിരെയുള്ള അതിക്രമം തടയാനുള്ള നിയമത്തിൽ സുപ്രീംകോടതി വെള്ളം ചേർത്തതായി ആരോപിച്ച് ദളിത് സംഘടനകൾ ഏപ്രിൽ രണ്ടിന് രാജ്യവ്യാപകമായി നടത്തിയ പ്രതിഷേധം പലയിടത്തും അക്രമങ്ങളിൽ കലാശിച്ചിരുന്നു. അന്ന് അക്രമങ്ങൾ നടന്ന രാജസ്ഥാനിലെ ജയ്‌പൂർ, ആൽവാർ മേഖലയിൽ മൊബൈൽ ഫോൺ, ഇന്റർനെറ്റ് സേവനങ്ങൾ നിറുത്തലാക്കിയ അധികൃതർ ആളുകൾ കൂട്ടം കൂടുന്നതും പ്രകടനം നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. ഉത്തർപ്രദേശിലും സമാനമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ട്. അക്രമങ്ങൾ തടയുന്നതിനായി കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ഏപ്രിൽ രണ്ടിന് നടന്ന ഭാരത് ബന്ദിൽ വ്യാപക അക്രമം ഉണ്ടാവുകയും 12ഒാളം പേർ കൊല്ലപ്പെടുകയും ചെയ്‌ത സാഹചര്യത്തിലാണ് കേന്ദ്ര മുന്നറിയിപ്പ്. പട്ടികജാതി-വർഗ അതിക്രമം തടയൽ നിയമം ലഘൂകരിക്കുന്ന വിധം സുപ്രീംകോടതിയിൽനിന്നുണ്ടായ ഉത്തരവിൽ പ്രതിഷേധിച്ചായിരുന്നു ഏപ്രിൽ രണ്ടിന് നടന്ന ഭാരത് ബന്ദ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ