ന്യൂഡൽഹി: പട്ടികജാതി വിഭാഗക്കാരുമായി ബന്ധപ്പെട്ട ഒൗദ്യോഗിക ഇടപാടുകളിൽ ‘ദളിത്’ എന്ന പദം പ്രയോഗിക്കാൻ പാടില്ലെന്ന് കേന്ദ്ര സർക്കാർ.കേന്ദ്ര സർക്കാരിന് കീഴിലുള്ള വിവിധ വകുപ്പുകൾക്കും സംസ്ഥാന സർക്കാറുകൾക്കും കേന്ദ്രസർക്കാർ നിർദേശം നൽകി. സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ, ദളിത് പ്രയോഗം പാടില്ലെന്ന ജനുവരി 15ലെ മധ്യപ്രദേശ് ഹൈകോടതി ഉത്തരവും പരാമർശിക്കുന്നുണ്ട്.
കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഒൗദ്യോഗിക നടപടിക്രമങ്ങളിൽ പട്ടികജാതി വിഭാഗത്തിൽപെടുന്നവരെ ‘ദളിത്’ എന്ന സംജ്ഞ ഉപയോഗിച്ച് വിശേഷിപ്പിക്കുന്നത് ഒഴിവാക്കണമെന്നായിരുന്നു മധ്യപ്രദേശ് കോടതി ഉത്തരവ്. ദളിത് എന്ന പദം ഭരണഘടനയിൽ ഉപയോഗിച്ചിട്ടില്ലെന്നും 341ാം വകുപ്പിൽ പരാമർശിക്കുന്ന പട്ടികജാതി പേരുകൾ മാത്രമേ ഉപയോഗിക്കാവൂവെന്നും ഉത്തരവ് ചൂണ്ടിക്കാട്ടുന്നു.
കേന്ദ്രസർക്കാർ ഉത്തരവിന് ആധാരമായി 1982 ഫെബ്രുവരി 10ന് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച നിർദേശവും സാമൂഹികനീതി മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. അതിൽ പട്ടികജാതി വിഭാഗക്കാരെ അവരുൾപ്പെടുന്ന ജാതിയുടെ പേരിൽ മാത്രമേ പരാമർശിക്കാവൂവെന്നും ‘ഹരിജൻ’ എന്ന പദമുപയോഗിച്ച് വിശേഷിപ്പിക്കാൻ പാടില്ലെന്നും സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നിഷ്കർഷിച്ചിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് ദളിത് പ്രയോഗവും ഒഴിവാക്കാൻ നിർദേശം പുറപ്പെടുവിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ