ന്യൂഡൽഹി: കത്തുവ, ഉന്നാവോ പീഡനങ്ങൾ സംബന്ധിച്ച് രാജ്യത്ത് പ്രതിഷേധം അലയടിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശപര്യടനത്തിന്. സ്വീഡൻ, ബ്രിട്ടൻ രാജ്യങ്ങളിലെ സന്ദർശനത്തിനാണ് പ്രധാനമന്ത്രി ഇന്ന് യാത്ര തിരിക്കുന്നത്. രണ്ട് ദിവസം സ്വീഡനിലും മൂന്നു ദിവസം ബ്രിട്ടനിലും മോദി ചെലവഴിക്കും. ഈവർഷത്തെ ഇന്ത്യ- നോർഡിക് ഉച്ചകോടിയിലും, 18,19 തീയതികളിൽ നടക്കുന്ന കോമൺവെൽത്ത് സമ്മേളനങ്ങളിലും മോദി പങ്കെടുക്കും.
30 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി സ്വീഡനിലെത്തുന്നത്. 1988ൽ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് അവസാനമായി സ്റ്റോക് ഹോമിലെത്തിയത്. സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റെഫാൻ ലോഫ്വെനുമായി കൂടിക്കാഴ്ച നടത്തുന്ന മോദി, നിരവധി ഉഭയകക്ഷി കരാറുകളിലും ഒപ്പുവെയ്ക്കും. 17 ന് ലണ്ടനിലേക്ക് തിരിക്കുന്ന മോദി, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയുമായും കൂടിക്കാഴ്ച നടത്തും.
ഇരുരാജ്യങ്ങളിലേയും സന്ദർശനത്തിന് ശേഷം ഈ മാസം 20ന് ജർമൻ ചാൻസിലർ ആംഗല മെർക്കലുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ