ബിജെപിയെ തോല്‍പ്പിക്കുകയാണ് പ്രധാനം ; എല്ലാ മതേതര പാര്‍ട്ടികളെയും കൂടെ കൂട്ടണമെന്ന് യെച്ചൂരി
ഹൈദരാബാദ് : എല്ലാ മതേതര പാര്‍ട്ടികളെയും കൂടെകൂട്ടി ബിജെപിയെ തോല്‍പ്പിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തുകൊണ്ട് സ്സാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയെ തോല്‍പ്പിക്കുകയാണ് പ്രധാനം. ജനാധിപത്യ ശക്തികള്‍ ഒന്നിക്കണം. ഇതിനുള്ള വഴി ഇരുപത്തി രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിലുണ്ടാകുമെന്നും യെച്ചൂരി പറഞ്ഞു. കോണ്‍ഗ്രസിനെതിരെ യാതൊരു വിമര്‍ശനവും യെച്ചൂരി ഉദ്ഘാടന പ്രസംഗത്തില്‍ ഉന്നയിച്ചില്ല.
മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് ബദലാകാന്‍ സിപിഎമ്മിന് കഴിയും. ഇടതുപാര്‍ട്ടികള്‍ കരുത്താര്‍ജ്ജിക്കണം. മതേതര പാര്‍ട്ടികളുടെ സഹകരണവും ആവശ്യമാണ്. കത്തുവ, ഉന്നാവോ സംഭവങ്ങല്‍ രാജ്യത്തിന് നാണക്കേടാണ്. ബലാല്‍സംഗം പോലും ബിജെപി വര്‍ഗീയ ധ്രുവീകരണത്തിന് ഉപയോഗിക്കുകയാണെന്നും യെച്ചൂരി കുറ്റപ്പെടുത്തി. രാവിലെ കേന്ദ്രകമ്മിറ്റിയിലെ മുതിര്‍ന്ന അംഗം മല്ലു സ്വരാജ്യം പതാക ഉയര്‍ത്തിയതോടെയാണ് 22-ാം പാര്‍ട്ടി കോണ്‍ഗ്രസിന് കൊടിയുയര്‍ന്നത്.
പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗം മണിക് സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള പ്രസീഡിയമാണ് സമ്മേളന നടപടികള്‍ നിയന്ത്രിക്കുന്നത്. കരട് രാഷ്ട്രീയ പ്രമേയത്തിന്മേല്‍ നൂറോളം ഭേദഗതികളാണ് വന്നിട്ടുള്ളത്. കരട് രാഷ്ട്രീയപ്രമേയം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അവതരിപ്പിക്കും. ബദല്‍ നിലപാട് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും അവതരിപ്പിക്കും.
കരട് രാഷ്ട്രീയ പ്രമേയം 19 -ാം തീയതി വരെ പാർട്ടി കോൺഗ്രസ് ചര്‍ച്ച ചെയ്യും. 20 നാണ് രാഷ്ട്രീയ സംഘടന റിപ്പോര്‍ട്ട് അവതരണം. സാമ്രാജ്യത്വത്തിന് എതിരായ നിലപാട് അരക്കിട്ട് ഉറപ്പിക്കുന്നതിനൊപ്പം, ബി.ജെ.പിയെ പരാജയപ്പെടുത്തുന്നതിനുള്ള രാഷ്ട്രീയ തന്ത്രങ്ങള്‍ക്കും സമ്മേളനം രൂപം നല്‍കും. ഒപ്പം 2015 ലെ കൊല്‍ക്കത്ത സംഘടനാ പ്ലീനത്തില്‍ എടുത്ത തീരുമാനങ്ങളുടെ നടപ്പാക്കലും കോണ്‍ഗ്രസ് വിലയിരുത്തും.
രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നുമായി 763 പ്രതിനിധികളും 74 നിരീക്ഷകരും പാർടി കോൺഗ്രസിൽ പങ്കെടുക്കുന്നു. ഏറ്റവും കൂടുതൽ പ്രതിനിധികൾ കേരളത്തിൽനിന്നും ബംഗാളിൽനിന്നുമാണ്. 175 വീതം. കോണ്‍ഗ്രസ് സമാപിക്കുന്ന 22 ന് പുതിയ ജനറല്‍ സെക്രട്ടറിയെയും കേന്ദ്ര കമ്മിറ്റിയെയും പി.ബിയെയും തെരഞ്ഞെടുക്കും. അന്ന് വൈകീട്ട് സരൂര് നഗര്‍ സ്റ്റേഡിയത്തില്‍ ആയിരങ്ങൾ അണിനിരക്കുന്ന പൊതുസമ്മേളനത്തോടെ സമ്മേളനത്തിന് കൊടിയിറങ്ങും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ