ന്യൂഡൽഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ മുംബൈയിലെ സ്വത്തുക്കൾ കണ്ടുകെട്ടാൻ കേന്ദ്രസർക്കാറിന് സുപ്രീംകോടതി നിർദേശം. സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനെതിരെ ദാവുദിന്റെ മാതാവ് അമിന ബി കസ്കർ, സഹോദരി ഹസീന പാർക്കർ എന്നിവർ നൽകിയ ഹർ സുപ്രിം കോടതി തള്ളി. ജസ്റ്റിസ് ആർകെ അഗർവാൾ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കള്ളക്കടത്തുകാരുടെ സ്വത്തുക്കൾ ഏറ്റെടുക്കാനുള്ള നിയമം,വിദേശനാണയ വിനിമയചട്ടം ലംഘിക്കുന്നവർക്കെതിരായ നിയമം എന്നിവ അനുസരിച്ച് 1988ൽ ദാവൂദിന്റെ സ്വത്തുക്കൾ അധികൃതർ മുദ്രവച്ചിരുന്നു. ഇതിനെതിരെ അമിനയും ഹസീനയും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ആദ്യം ഇതുമായി ബന്ധപ്പെട്ട ട്രിബ്യൂണലിനെയും ഡൽഹി ഹൈകോടതിയേയും സമീപിച്ചുവെങ്കിലും വിധി പ്രതികൂലമായിരുന്നു. തുടർന്നാണ് കേസ് സുപ്രീംകോടതിയുടെ പരിഗണനയിലെത്തുന്നത്.
സ്വത്തുക്കൾ തങ്ങളുടേതാണെന്ന് തെളിയിക്കാൻ പലവട്ടം അവസരം നൽകിയിട്ടും ഹർജിക്കാർക്ക് അതിനായിട്ടില്ലെന്ന് സുപ്രിം കോടതി വിലയിരുത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ