ബലാത്സംഗകേസ് പ്രതിയായ ബിജെപി എംഎല്‍എയെ പിന്തുണച്ച് റാലികള്‍ ; അറസ്റ്റ് ഗൂഡാലോചനയെന്ന് ആരോപണം

കത്തുവയ്ക്ക് പിന്നാലെ ഉന്നവോയിലും പ്രതിയെ പിന്തുണച്ച് നാട്ടുകാരുടെ റാലി
ബലാത്സംഗകേസ് പ്രതിയായ ബിജെപി എംഎല്‍എയെ പിന്തുണച്ച് റാലികള്‍ ; അറസ്റ്റ് ഗൂഡാലോചനയെന്ന് ആരോപണം

ലക്‌നൗ: കത്തുവയ്ക്ക് പിന്നാലെ ഉന്നവോയിലും പ്രതിയെ പിന്തുണച്ച് നാട്ടുകാരുടെ റാലി. ഉന്നാവോയില്‍ പതിനേഴ് വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചാണ് നാട്ടുകാര്‍ രംഗത്തെത്തിയത്.  സെന്‍ഗാറിന്റെ അറസ്റ്റ് രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാണെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ റാലി നടത്തിയത്.

ഉന്നവോയ്ക്ക് സമീപമുളള വിവിധ പ്രദേശങ്ങളില്‍ നിന്നായി നൂറ് കണക്കിന് ആളുകളാണ് റാലിയില്‍ പങ്കെടുത്തത്. തങ്ങളുടെ നിയമസഭ സാമാജികന്‍ നിരപരാധിയാണെന്ന് എഴുതിയ പ്ലക്കാര്‍ഡുകളേന്തിയാണ് ഇവര്‍ പ്രകടനം നടത്തിയത്. നഗര്‍പഞ്ചായത്ത് പ്രസിഡന്റ് അനുജ് കുമാര്‍ ദീക്ഷിത് നേതൃത്വം നല്‍കിയ റാലിയില്‍ സ്ത്രീകളും പങ്കെടുത്തു.

സെന്‍ഗാറിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കാന്‍ ചിലര്‍ രാഷ്ട്രീയ ഗൂഡാലോചന നടത്തിയതായി ദീക്ഷിത് ആരോപിച്ചു. സെന്‍ഗാറിന്റെ മേല്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം ആരോപിച്ചു. സത്യം തെളിയിക്കാന്‍ നിഷ്്പക്ഷ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കത്തുവയില്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ വിട്ടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കശ്മീരില്‍ നടന്ന റാലിയില്‍ ബിജെപി മന്ത്രിമാര്‍ പങ്കെടുത്തത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com