ന്യൂഡല്‍ഹി : ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനെതിരെ വിശാല പ്രതിപക്ഷ ഐക്യമെന്ന ലക്ഷ്യവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇതിന്റെ ഭാഗമായി ഡല്‍ഹിയിലെത്തിയ മമത, മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍ കെ അഡ്വാനിയെ സന്ദര്‍ശിച്ചു. അസം ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്ന് 40 ലക്ഷത്തോളം പേര്‍ ഒഴിവാക്കപ്പെട്ട സംഭവത്തില്‍ മമത തന്റെ പ്രതിഷേധം അഡ്വാനിയെ അറിയിച്ചു. വിഷയത്തില്‍ സര്‍ക്കാരും പ്രതിപക്ഷവും ഏറ്റുമുട്ടുന്ന സാഹചര്യത്തിലായിരുന്നു മമതയുടെ കൂടിക്കാഴ്ച.
അസം പൗരത്വ വിഷയം ഉന്നയിച്ച് ബിജെപി സര്‍ക്കാരിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുകയാണ് മമത ലക്ഷ്യമിടുന്നത്. ഇതിന്റെ മുന്നോടിയായി മമത കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധി, ജെഡിഎസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡ എന്നിവരുമായും വൈകീട്ട് കൂടിക്കാഴ്ച നടത്തും.
ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്ന് അസമിലെ 40 ലക്ഷം പേരെ ഒഴിവാക്കിയതിനെതിരെ മമത ബാനര്‍ജി നേരത്തെ കടുത്ത വിമര്‍ശനം അഴിച്ചുവിട്ടിരുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ഇന്ത്യാക്കാരെ ഭിന്നിപ്പിച്ച് ഭരിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ രാജ്യത്ത് രക്തപ്പുഴ ഒഴുകുമെന്നും, ആഭ്യന്തര യുദ്ധം ഉണ്ടാകുമെന്നും മമത അഭിപ്രായപ്പെട്ടിരുന്നു. ബി.ജെ.പിക്ക് വേണ്ടി വോട്ട് ചെയ്ത നാല്‍പ്പത് ലക്ഷം പേരെ കേന്ദ്രസര്‍ക്കാര്‍ സ്വന്തം രാജ്യത്ത് അഭയാര്‍ത്ഥികളാക്കി മാറ്റിയിരിക്കുകയാണ്. ഉറപ്പായും ഇന്ത്യയില്‍ മാറ്റം വരണം. ഈ മാറ്റം 2019ലെ തിരഞ്ഞെടുപ്പില്‍ പ്രകടമാകണം'. ഒരാള്‍ ഇന്ത്യാക്കാരനാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് ബി.ജെ.പിക്കാരാണോയെന്നും മമത ചോദിച്ചു.
വിവാദ പരാമര്‍ശത്തില്‍ മമതാ ബാനര്‍ജിക്കെതിരെ പൊലീസ് കേസെടുത്തു. മമതയുടെ ഈ പ്രസ്താവനക്കെതിരെ അസമിലെ ബിജെപിയുടെ മൂന്ന് യൂത്ത് വിംഗ് പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ