ഗുവാഹത്തി: ദേശീയ പൗരത്വ രജിസ്റ്ററിനെതിരേ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സ്വീകരിച്ച നിലപാടിൽ പ്രതിഷേധിച്ച് അസം തൃണമൂൽ കോണ്‍ഗ്രസ് അധ്യക്ഷൻ ദ്വിപൻ പഥക് രാജിവച്ചു. ബംഗാളികളെ അസമിൽ നിന്നു പുറത്താക്കാനുള്ള നീക്കമാണ് പൗരത്വ രജിസ്റ്ററെന്ന മമതയുടെ ആരോപണത്തിൽ പ്രതിഷേധിച്ചാണു രാജിയെന്ന് പഥക് പറഞ്ഞു.
അസമിൽനിന്നു ബംഗാളികളെ പുറത്താക്കുന്നതാണ് ദേശീയ പൗരത്വ രജിസ്റ്റർ ലക്ഷ്യമിടുന്നതെന്ന തൃണമൂൽ കോണ്‍ഗ്രസ് വാദത്തോടു താൻ യോജിക്കുന്നില്ല. ദേശീയ പൗരത്വ രജിസ്റ്ററിൽനിന്നു നിരവധി പേർ പുറത്തായിട്ടുണ്ട്. എന്നാൽ ഇതിൽ അപ്പീൽ നൽകാനും അവർക്ക് അവസരമുണ്ട്- പഥക് പറഞ്ഞു.
നിലവിലെ സംഭവങ്ങൾ സംസ്ഥാനത്ത് അസമികളും ബംഗാളികളും തമ്മിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാനേ ഉപകരിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അസമിൽ പൗരത്വ രജിസ്ട്രേഷനെതിരെ പ്രചാരണത്തിനെത്തിയ തൃണമൂൽ കോണ്‍ഗ്രസ് ജനപ്രതിനിധികളെ വിമാനത്താവളത്തിൽ തടഞ്ഞിരുന്നു. സിൽച്ചാർ വിമാനത്താവളത്തിലാണ് എട്ടംഗങ്ങൾ ഉൾപ്പെടുന്ന സംഘത്തെ തടഞ്ഞത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ