കശ്മീരിന്റെ പ്രത്യേക പദവി ഇന്ന് കോടതിയില്‍; സംസ്ഥാനത്ത് വ്യാപക ആക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ്

കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ പ്രതിഷേധക്കാര്‍ റോഡുകള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്തു. പ്രദേശത്താകെ സംഘര്‍ഷാവസ്ഥ നിലനില്‍കുകയാണ്
കശ്മീരിന്റെ പ്രത്യേക പദവി ഇന്ന് കോടതിയില്‍; സംസ്ഥാനത്ത് വ്യാപക ആക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ്


ശ്രീനഗര്‍;  ജമ്മു കശ്മീരിന്റെ പ്രത്യേക പദവി അനുവദിക്കുന്ന ഭരണഘടനയുടെ 35 എ വകുപ്പിന്റെ സാധുത ഇന്ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കേ സംസ്ഥാനത്ത്  പൊലീസിനു നേരേ വന്‍ അക്രമം നടന്നേക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കോടതി വിധി പ്രതികൂലമായാല്‍ സംസ്ഥാനത്താകെ വ്യാപക അക്രമം നടക്കുമെന്നാണ് കണക്കുകൂട്ടല്‍.

കോടതി ഉത്തരവ് പുറത്തുവരുന്നതിന് മുന്നേ സംസ്ഥാനത്ത് പ്രതിഷേധം ശക്തമായിരിക്കുകയാണ്. കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ പ്രതിഷേധക്കാര്‍ റോഡുകള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്തു. പ്രദേശത്താകെ സംഘര്‍ഷാവസ്ഥ നിലനില്‍കുകയാണ്. ഇതിനെത്തുടര്‍ന്ന് ഈ പ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വിഘടനവാദി നേതാക്കളായ സയീദ് അലി ഗീലാനി, മിര്‍വേയിസ് ഉമര്‍ ഫാറൂഖ്, യാസിന്‍ മാലിക്ക് എന്നിവര്‍ കശ്മീരില്‍ രണ്ടു ദിവസത്തെ ബന്ദിനു ആഹ്വാനം ചെയ്തിരിക്കുകയാണ്. 35 എ വകുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ വന്‍ പ്രതിഷേധമുണ്ടാകുമെന്നും അവരുടെ മുന്നറിയിപ്പ്.

1954ല്‍ രാഷ്ട്രപതിയുടെ പ്രത്യേക ഉത്തരവു പ്രകാരമാണ് 35 എ വകുപ്പ് കശ്മീരില്‍ നിലവില്‍ വന്നത്. ഇതുപ്രകാരം സംസ്ഥാനത്തെ തദ്ദേശവാസികള്‍ ആരാണെന്നു തീരുമാനിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് ജമ്മു കശ്മീരില്‍ വസ്തു വാങ്ങുന്നതിനും അധികാരമില്ല. എന്നാല്‍ ഇതു ഭരണഘടനാ ലംഘനമാണെന്നാണു വകുപ്പിനെ എതിര്‍ക്കുന്നവരുടെ വാദം. ഭരണഘടന പ്രകാരം രാജ്യത്തെവിടെയും താമസിക്കുന്നതിനും വസ്തു വാങ്ങിക്കുന്നതിനും അവകാശമുണ്ട്. ഇതു ചൂണ്ടിക്കാണിച്ചു വിവിധ എന്‍ജിഒകളാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com