ഹിന്ദു വോട്ടുകള്‍ ഏകീകരിക്കണം; ഉത്തര്‍പ്രദേശില്‍ ക്ഷേത്രങ്ങളുടെയും മഠങ്ങളുടെയും കണക്കെടുത്ത് ബിജെപി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ് നിലനിര്‍ത്താന്‍ ഹിന്ദു വോട്ടുകള്‍ ഏകീകരിക്കാന്‍ പുതിയ  മാര്‍ഗമങ്ങളുമായി ബിജെപി
ഹിന്ദു വോട്ടുകള്‍ ഏകീകരിക്കണം; ഉത്തര്‍പ്രദേശില്‍ ക്ഷേത്രങ്ങളുടെയും മഠങ്ങളുടെയും കണക്കെടുത്ത് ബിജെപി

ആഗ്ര: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ് നിലനിര്‍ത്താന്‍ ഹിന്ദു വോട്ടുകള്‍ ഏകീകരിക്കാന്‍ പുതിയ  മാര്‍ഗമങ്ങളുമായി ബിജെപി. സംസ്ഥാനത്തെ ഹിന്ദു ക്ഷേത്രങ്ങള്‍, സന്യാസ ആശ്രമങ്ങള്‍, മഠങ്ങള്‍ തുടങ്ങിയവയുടെ കണക്കെടുപ്പ് നടത്താന്‍ ബിജെപി ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ബൂത്ത് തലംമുതല്‍ കണക്കെടുപ്പ് നടത്താനാണ് ഉത്തര്‍പ്രദേശിലെ ബിജെപിയുടെ തീരുമാനം. ഇതോടൊപ്പം പിന്നോക്ക വിഭാഗങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ സമാഹരിക്കാനും പാര്‍ട്ടി തീരുമാനമെടുത്തിട്ടുണ്ട്. 

അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്തിന്റെ വിധി നിര്‍ണയിക്കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. ഇവിടെ ബിജെപിയെ അധികാരത്തില്‍ നിന്നിറക്കാന്‍ കോണ്‍ഗ്രസ്, ബി.എസ്.പി, സമാജ് വാദി പാര്‍ട്ടി എന്നിവര്‍ യോജിക്കാന്‍ തീരുമാനിച്ചതോടെയാണ് കടുത്ത പ്രതിസന്ധിയിലായ ബിജെപി പുതിയ മാര്‍ഗങ്ങള്‍ തേടിയിരിക്കുന്നത്.ഹൈന്ദവ ക്ഷേത്രങ്ങള്‍, മഠങ്ങള്‍, ആശ്രമങ്ങള്‍ എന്നിവയുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി തയാറാക്കിയ ഫോറങ്ങള്‍ ഉത്തര്‍പ്രദേശിലെ 1.4 ലക്ഷത്തോളം വരുന്ന ബിജെപി ബൂത്ത് ഏജന്റുമാര്‍ക്ക് സംസ്ഥാന നേതൃത്വം അയച്ചുകഴിഞ്ഞു.

ഇതില്‍ മതസ്ഥാപനം ഏത്, അത് സ്ഥിതി ചെയ്യുന്ന സ്ഥലം, അവിടുത്തെ മുഖ്യ പുരോഹിതന്‍ അല്ലെങ്കില്‍ മഠാധിപതിയുടെ പേര്, അദ്ദേഹത്തിന്റെ ഫോണ്‍ നമ്പര്‍ തുടങ്ങിയവ ശേഖരിക്കാനുള്ള ഭാഗങ്ങളുണ്ട്. മഠാധിപതികള്‍ അല്ലെങ്കില്‍ പുരോഹിതര്‍ എന്നിവരിലൂടെ ഭക്തരിലേക്ക് എളുപ്പത്തില്‍ എത്താനാണ് തീരുമാനം. ഇതിന് പുറമെയാണ് ദലിത് പിന്നോക്ക വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള തന്ത്രങ്ങള്‍ക്കും രൂപം നല്‍കുന്നത്. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളില്‍ പെട്ടവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനൊപ്പം എല്ലാ ബൂത്തുകമ്മിറ്റികളിലും പട്ടികജാതിപട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തണമെന്ന കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. 

പിന്നോക്ക വിഭാഗങ്ങളില്‍ നിന്ന് ബുത്ത് കമ്മിറ്റി ഭാരവാഹികളാക്കുന്നവരില്‍ രണ്ടുപേര്‍ സ്ത്രീകളായിരിക്കണമെന്നും നിര്‍ദേശമുണ്ട്. പ്രദേശവാസികളില്‍ സ്വാധീനമുള്ള പ്രാദേശിക നേതാക്കള്‍, മറ്റ് പൗരപ്രമുഖര്‍ എന്നിവരുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. 1.6 ലക്ഷം പോളിങ് ബൂത്തുകളാണ് ഉത്തര്‍പ്രദേശിലുള്ളത്. ഇവിടങ്ങളില്‍ ഭൂരിഭാഗങ്ങളിലും ബിജെപിക്ക് സംഘടനാ സംവിധാനം ശക്തമാണ്. ഇത് കൂടുതല്‍ ബലപ്പെടുത്തുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം, ഇതിനായി 21 അംഗ കമ്മിറ്റികളെയാണ് ഓരോ ബൂത്തിലും തിരഞ്ഞെടുക്കുക.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുപിയില്‍ നിന്ന് 71 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. കേന്ദ്രത്തില്‍ ഒറ്റക്ക് ഭൂരിപക്ഷം നേടാന്‍ ബിജെപിയെ സഹായിച്ചതും യുപിയായിരുന്നു. ഇത്തവണ പ്രതിപക്ഷ കക്ഷികള്‍ കൈകോര്‍ക്കുന്നത് മുന്നില്‍കണ്ടാണ് ബിജെപി നീക്കം. 
കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ യുപിയില്‍ പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചതോടെ വലിയ മുന്നേറ്റമാണ് അവര്‍ക്കുണ്ടാക്കാനായത്. ഇതില്‍ ബിജെപി വലിയ പ്രതിസന്ധി നേരിട്ടതോടെയാണ് വര്‍ഗീയ ധ്രുവീകരണത്തിലൂന്നിയുള്ള തന്ത്രത്തിന് നീക്കം തുടങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com