ന്യൂഡൽഹി: വിവാഹാഭ്യർത്ഥന നിരസിച്ച യുവതിക്കുനേരെ യുവാവ് വെടിയുതിർത്തു. വെടിയുണ്ട യുവതിയുടെ ശരീരത്തിൽ ഉരസിയെങ്കിലും മുറിവുണ്ടായില്ല. ഡൽഹിയിലെ അശോക് വിഹാറിലാണു സംഭവം. ഒരു സ്വകാര്യ കമ്പനിയിൽ ചാർട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്യുന്ന ഇരുപത്തിനാലുകാരിയാണ് ആക്രമണത്തിനിരയായത്.
ഹരീഷ് ശർമ എന്ന യുവാവാണ് പെണ്‍കുട്ടിയെ ആക്രമിച്ചതെന്നും ഇയാളുടെ വിവാഹാഭ്യർത്ഥന മുൻപ് യുവതി നിരസിച്ചതാണ് പകയ്ക്കു കാരണമെന്നും പൊലീസ് പറഞ്ഞു. ഹരീഷ് വെടിയുതിർത്ത ശേഷം മടങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിരുന്നു. ആക്രമത്തിനുശേഷം ഇയാൾ ഒളിവിൽപോയെങ്കിലും കിഴക്കൻ ഡൽഹിയിലെ വീട്ടിൽനിന്ന് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളിൽ നിന്നുലഭിച്ച വിവരങ്ങളാണ് അന്വേഷണത്തിൽ നിർണായകമായത്. വെടിയുതിർക്കാനുപയോഗിച്ച നാടൻ തോക്കും പൊലീസ് കണ്ടെടുത്തു. 45,000 രൂപ മുടക്കി ഇരുപതു ദിവസം മുന്‍പ് യുപിയിലെ മുറാദ്നഗറിൽനിന്നാണ് ഇയാൾ തോക്ക് വാങ്ങിയതെന്നും അന്വേഷണത്തിൽ കണ്ടെത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ