ന്യൂഡൽഹി: മുഹമ്മദലി ജിന്ന പ്രധാനമന്ത്രിയാകണമെന്ന മഹാത്മാഗാന്ധിയുടെ ആഗ്രഹം സാധ്യമായിരുന്നെങ്കിൽ ഇന്ത്യ വിഭജിക്കപ്പെടില്ലായിരുന്നെന്ന് ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ. ഗോവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ ഒരു ചടങ്ങിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. സ്വതന്ത്ര്യ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റു സ്വാർഥനായ വ്യക്തിയായിരുന്നെന്നും ദലൈലാമ കുറ്റപ്പെടുത്തി.
ഫ്യൂഡൽ ഭരണസംവിധാനത്തേക്കാൾ മികച്ചതാണ് ജനാധിപത്യ സംവിധാനം. അത് ജനങ്ങൾക്ക് തീരുമാനമെടുക്കുന്നതിനുള്ള അധികാരം നൽകുന്നു. ഇന്ത്യയിലേക്കു നോക്കൂ. ജിന്നയ്ക്കു പ്രധാനമന്ത്രിപദം നൽകുന്നതിനോട് ഗാന്ധിജിക്കു താത്പര്യമായിരുന്നു. എന്നാൽ നെഹ്റു അത് നിരസിച്ചു. പ്രധാനമന്ത്രിയാകണമെന്ന സ്വാർഥ നിലപാടാണ് നെഹ്റുവിനുണ്ടായിരുന്നത്. എന്നാൽ ഗാന്ധിജി, ജിന്ന പ്രധാനമന്ത്രിയായാൽ ഇന്ത്യയും പാക്കിസ്ഥാനും ഒന്നിച്ചുനിൽക്കുമെന്നും കരുതി- ദലൈലാമ പറഞ്ഞു. ജീവിതത്തിലെ ഏറ്റവും ഭയപ്പെട്ട നിമിഷം ഏതെന്ന ചോദ്യത്തിന് താൻ ടിബറ്റിൽനിന്നു തന്റെ അനുയായികളുമായി രക്ഷപ്പെട്ട രാത്രിയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പതിനാറാം വയസിൽ തനിക്കു സ്വാതന്ത്ര്യം നഷ്ടമായി. 24-ാം വയസിൽ രാജ്യവും. ചൈനയുമായുള്ള പ്രശ്നം ഒരു തരത്തിലും പരിഹരിക്കാൻ കഴിയില്ലെന്ന നിലയിലാണ് 1959 മാർച്ച് പതിനേഴിന് താൻ അവിടെനിന്നു പോകാൻ തീരുമാനിക്കുന്നത്. ചൈനീസ് സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള മേഖലയിലൂടെ ജീവൻ പണയംവച്ചാണ് തങ്ങൾ യാത്ര ചെയ്തതെന്നും ദലൈലാമ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ