രാജ്യത്തെ ആരാധനാലയങ്ങള്‍ ഓഡിറ്റ് ചെയ്യണമെന്ന് സുപ്രിം കോടതി ; സ്വത്തും വരുമാന സ്രോതസ്സും കണക്കാക്കാന്‍ ജില്ലാ ജഡ്ജിമാര്‍ക്ക് നിര്‍ദ്ദേശം

കോടതി സ്വമേധയാ പുറപ്പെടുവിച്ച ഉത്തരവ് 20 ലക്ഷം വരുന്ന പ്രധാന ക്ഷേത്രങ്ങള്‍ക്കും, മൂന്ന് ലക്ഷത്തോളം വരുന്ന മോസ്‌കുകള്‍ക്കും ആയിരത്തിലധികം വരുന്ന ക്രിസ്ത്യന്‍ പള്ളികള്‍ക്കുമാണ് ബാധകമാവുക.
രാജ്യത്തെ ആരാധനാലയങ്ങള്‍ ഓഡിറ്റ് ചെയ്യണമെന്ന് സുപ്രിം കോടതി ; സ്വത്തും വരുമാന സ്രോതസ്സും കണക്കാക്കാന്‍ ജില്ലാ ജഡ്ജിമാര്‍ക്ക് നിര്‍ദ്ദേശം

ന്യൂഡല്‍ഹി: രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഓഡിറ്റ്  തയ്യാറാക്കണമെന്ന് സുപ്രിംകോടതി. ആരാധനാലയങ്ങളുടെ വൃത്തിയും സ്വത്ത് വിവരങ്ങളും വരുമാനവും കൃത്യമായി കണക്ക് കൂട്ടണമെന്ന് ജില്ലാ ജഡ്ജിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ആരാധനാലയങ്ങളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ ട്രസ്റ്റുകളുടെയും വരുമാന സ്രോതസ്സുകളെ കുറിച്ചും അവയ്‌ക്കെതിരെ ഉയര്‍ന്നിട്ടുള്ള പരാതികളെ കുറിച്ചും അന്വേഷിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിശദമായ റിപ്പോര്‍ട്ടുകള്‍ അതത് ഹൈക്കോടതികള്‍ക്ക് സമര്‍പ്പിക്കാനാണ് ജഡ്ജിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഇത് ഇത്തരം പരാതികളെ പൊതുതാത്പര്യ ഹര്‍ജികളായി പരിഗണിച്ച് തീര്‍പ്പാക്കാന്‍ വഴിതെളിക്കുമെന്നും കോടതി നിരീക്ഷിച്ചു.

 രാജ്യത്തെ എല്ലാ അമ്പലങ്ങള്‍ക്കും, പള്ളികള്‍ക്കും, മോസ്‌കുകള്‍ക്കും ഈ ഉത്തരവ് ബാധകമാണ്.  ദേവാലയങ്ങള്‍ സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് നേരിടുന്ന ബുദ്ധിമുട്ടുകളും, നടത്തിപ്പിലെ അപാകതകളും , ശുചിത്വവും ഭണ്ഡരത്തിലെത്തുന്ന തുക എങ്ങനെ വിനിയോഗിക്കുന്നുവെന്നതുമാണ് അടിയന്തരമായി കണക്കിലെടുക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിന് പുറമേ ദേവാലയങ്ങളുടെ സംരക്ഷണത്തിനായും സ്വത്ത് എങ്ങനെ ഉപയോഗിക്കുന്നു , സൂക്ഷിക്കുന്നു എന്നതും വിശദമായി കണക്കാക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. 

കോടതി സ്വമേധയാ പുറപ്പെടുവിച്ച ഉത്തരവ് 20 ലക്ഷം വരുന്ന പ്രധാന ക്ഷേത്രങ്ങള്‍ക്കും, മൂന്ന് ലക്ഷത്തോളം വരുന്ന മോസ്‌കുകള്‍ക്കും ആയിരത്തിലധികം വരുന്ന ക്രിസ്ത്യന്‍ പള്ളികള്‍ക്കുമാണ് ബാധകമാവുക. നിലവില്‍ മൂന്ന് കോടിയിലേറെ കേസുകള്‍ രാജ്യത്തെ കോടതികളില്‍ തീര്‍പ്പാവാതെ കെട്ടിക്കിടക്കുന്നുവെന്നതാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍. 23,000ത്തിലധികം ജഡ്ജിമാരുടെ ഒഴിവുകളുമുണ്ട്. ഇതിനിടയില്‍ ദേവാലയങ്ങളുടെ ഓഡിറ്റിങിന് പോയാല്‍ എന്ത് ചെയ്യുമെന്ന ആശങ്ക ചില ജഡ്ജിമാര്‍ പ്രകടിപ്പിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com