ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ 13 ഷട്ടറുകളും തുറന്നത് പ്രളയത്തിന് കാരണമായെന്ന് കേരളത്തിന്റെ വാദം തള്ളി തമിഴ്നാട്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കുന്നതിനാണ് കേരളത്തിന്റെ ആരോപണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറഞ്ഞു. അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നത് പ്രളയത്തിന് കാരണമാക്കിയെന്ന് കേരളത്തിന്റെ നിലപാട് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്നും തമിഴ്നാട് പെട്ടെന്ന് അധികജലം തുറന്നുവിട്ടത് പ്രളയത്തിന് ഒരു കാരണമായെന്ന കേരളത്തിന്റെ സത്യവാങ്മൂലം ഇന്ന് സുപ്രീം കോടതി പരിഗണിക്കും. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയിൽ എത്തിച്ച ശേഷം തമിഴ്നാട് സർക്കാർ 13 ഷട്ടറുകളും ഒരുമിച്ച തുറക്കുകയായിരുന്നു. ഇതോടെ കനത്ത മഴയിൽ നിറഞ്ഞുകിടന്ന ഇടുക്കിയിലേക്ക് കൂടുതൽ ജലമെത്തി. മുല്ലപ്പെരിയാറിൽ നിന്നുള്ള വെള്ളവും എത്തിയതോടെ ചെറുതോണിയിലെ അഞ്ച് ഷട്ടറുകൾ വഴി കൂടുതൽ വെള്ളം പുറത്തേയ്ക്ക് ഒഴുക്കേണ്ടി വരുന്നുവെന്നും ഇതും പ്രളയത്തിന് കാരണമായെന്നും ചീഫ് സെക്രട്ടറി സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ