പാട്‌ന : സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ അക്രമി സംഘം നടുറോഡില്‍ തടഞ്ഞു നിര്‍ത്തി വിവസ്ത്രയാക്കുകയും, ഉപദ്രവിക്കുകയും ചെയ്തു. ബീഹാറിലെ സഹര്‍സയിലാണ് സംഭവം. മൂന്നംഗ സംഘം കുട്ടിയെ ആക്രമിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ, കേസെടുത്ത പൊലീസ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. ഒരു പ്രതിയെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.
പെണ്‍കുട്ടിയും ആണ്‍സുഹൃത്തും സൈക്കിളില്‍ വരുമ്പോള്‍, മൂന്നംഗ സംഘം പൊടുന്നനെ ആക്രമിക്കുകയായിരുന്നുവെന്ന് സഹര്‍സ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പ്രഭാകര്‍ റിവാരി പറഞ്ഞു. പെണ്‍കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച ആണ്‍ സുഹൃത്തിനെ അക്രമി സംഘം തട്ടിവീഴ്ത്തി. ഇതിനിടെ താഴെ വീണ പെണ്‍കുട്ടിയുടെ വസ്ത്രം പറിച്ചുകളഞ്ഞ അക്രമി സംഘം ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു.
ഇതിന്റെ ദൃശ്യങ്ങള്‍ വാട്‌സാപ്പിലൂടെ പ്രചരിച്ചു. ഈ ദൃശ്യം ലഭിച്ച പൊലീസുകാരന്‍ ഉടന്‍ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയും, തുടര്‍ന്ന് സംഭവത്തില്‍ കേസെടുക്കുകയുമായിരുന്നു. പ്രതികളെ കണ്ടെത്താന്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലേക്കും സന്ദേശം നല്‍കിയതായും സഹര്‍സ പൊലീസ് അധികൃതര്‍ വ്യക്തമാക്കി.
ബീഹാറില്‍ ഇത്തരത്തില്‍ ഇത് രണ്ടാമത്തെ സംഭവമാണ്. ഈ വര്‍ഷം ആദ്യം ജഹാനാബാദില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. സംഭവത്തില്‍ നാലുപേര്‍ അറസ്റ്റിലായിരുന്നു. ബീഹാറില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നിരന്തരം ലൈംഗിക ആക്രമണം ഉണ്ടാകുന്നത് നിതീഷ് കുമാര്‍ സര്‍ക്കാരിന് കടുത്ത തലവേദനയായി മാറിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ