ന്യൂഡൽഹി: പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗി ചികിത്സാപ്പിഴവിനെ തുടർന്ന് മരിച്ച സംഭവത്തിൽ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് വിധി. മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നൽകണമെന്നാണ് ഡൽഹി ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ്. ജയ്പുർ ഗോൾഡണ്‍ ആശുപത്രിക്കെതിരെയാണ് വിധി. മരിച്ച ഡൽഹി സ്വദേശി നിതിൻ ദാബ്ലയുടെ കുടുംബത്തിന് 24 ലക്ഷം രൂപ നഷ്ടപരിഹാരമായും ഒരു ലക്ഷം രൂപ കോടതിചിലവായുമാണ് നൽകേണ്ടത്.
വലത് തുടയിലെ പൊള്ളലിനു ചികിത്സ തേടിയാണ് ദാബ്ല ഫെബ്രുവരി 9-ന് ജയ്പുർ ഗോൾഡണ്‍ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയത്. പരിക്ക് ഗുരുതരമായിരുന്നതിനാൽ ഉടൻതന്നെ ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് മുമ്പായി രക്തം കയറ്റിയപ്പോൾ ഉണ്ടായ പിഴവ് ഇയാളുടെ ആരോഗ്യനില കൂടുതൽ വഷളാക്കി.
ആരോഗ്യനില ഗുരുതരമായിട്ടും ഡോക്ടർമാർ സ്ഥലത്ത് എത്തുകയോ വേണ്ട ചികിത്സ നൽകുകയോ ചെയ്തില്ലെന്ന് ഇയാളുടെ ബന്ധുക്കൾ ആപോപിച്ചു. ആശുപത്രി അധികൃതർ ആരോപണങ്ങൾ നിഷേധിച്ചെങ്കിലും കേസ് പരിഗണിച്ച കമ്മീഷൻ മരിച്ചയാളുടെ കുടുംബത്തിന് ആശുപത്രി അധികൃതർ നഷ്ടപരിഹാരം നൽകണമെന്ന് വിധിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ