ന്യൂഡൽഹി: നോട്ട് നിരോധനം ഏറ്റവും വലിയ അഴിമതിയായിരുന്നെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇത് വമ്പൻ വ്യവസായികളെ സഹായിക്കാൻ പൗരൻമാർക്ക് നേർക്കു നടത്തിയ ആസൂത്രിത ആക്രമണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇത് സർക്കാരിന് സംഭവിച്ച പിഴവല്ലെന്നും വലിയ വ്യവസായികളെ സഹായിക്കാൻ ആസൂതസ്റ്റിതമായി നടത്തിയ വലിയ അഴിമതിയായിരുന്നെന്നും രാഹുൽ ആരോപിച്ചു.
ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് മാപ്പ് പറയുമെന്നാണ് കരുതുന്നതെന്നും രാഹുൽ പറഞ്ഞു. 'ഈ പിഴവിന് നിങ്ങൾ മാപ്പ് പറയണം. മോദി കരുതികൂട്ടി നടത്തിയതാണ് നോട്ട് റദ്ദാക്കൽ. ഇത് സാധാരണക്കാരെ ഇല്ലാതാക്കി'- രാഹുൽ പറഞ്ഞു. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിൽ പരിഹരിക്കാൻ കഴിയാത്ത ക്ഷതമാണ് നോട്ട് നിരോധനം വരുത്തിയത്. ഇതിന് പ്രധാനമന്ത്രി സാധാരണക്കാരോട് ഉത്തരം പറയണം. സാധാരണക്കാരുടെ പോക്കറ്റിൽനിന്നും പണമെല്ലാം എടുത്ത് മോദി ചങ്ങാത്ത മുതലാളിമാരുടെ കീശയിൽ നിറച്ചെന്നും രാഹുൽ കുറ്റപ്പെടുത്തി.
നോട്ട് നിരോധനത്തിലൂടെ മോദിയുടെ സുഹൃത്തുക്കളെല്ലാം കള്ളപ്പണം വെളുപ്പിച്ചെടുത്തു. ബിജെപി അധ്യക്ഷൻ അമിത് ഷാ ഡയറക്ടറായ ഗുജറാത്തിലെ സഹകരണ ബാങ്ക് നോട്ട് നിരോധനത്തിന്റെ ആഴ്ചയിൽ 700 കോടി രൂപയാണ് കൈമാറ്റം ചെയ്തത്. ഇതൊരു പിഴവല്ല. വലിയൊരു അഴിമതിയാണെന്നും രാഹുൽ ആരോപിച്ചു. നോട്ട് നിരോധനത്തിന്റെ ലക്ഷ്യം വ്യക്തമാണ്.
പതിനഞ്ചോ ഇരുപതോ ചങ്ങാത്ത മുതലാളിമാരെ സഹായിക്കാനായിരുന്നു ഇത്. വലിയ പണക്കാരും അഴിമതിക്കാരും അവരുടെ കള്ളപ്പണം ഇതിലൂടെ വെളുപ്പിച്ചു- രാഹുൽ പറഞ്ഞു. നോട്ട് നിരോധനത്തിലൂടെ 15,31,073 കോടി രൂപയുടെ കറൻസി നോട്ടുകൾ തിരികെ റിസർവ് ബാങ്കിൽ എത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വെളിപ്പെടുത്തിയതിനു പിന്നാലെയാണ് രാഹുലിന്റെ ആക്രമണം.
റദ്ദാക്കിയ കറൻസിയിൽ തിരികെയെത്താത്തത് 10,720 കോടി രൂപയുടെ കറൻസി മാത്രമാണെന്നാണ് കഴിഞ്ഞ ദിവസം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർ ബിഐ) പുറത്തുവിട്ട 2017-18 വാർഷിക റിപ്പോർട്ട് പറയുന്നത്. 500 രൂപയുടെയും 1000 രൂപയുടെയും കറൻസികൾ റദ്ദാക്കുന്നതായി 2016 നവംബർ എട്ടിനു രാത്രി എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ