ബുലന്ദ്ഷഹർ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ഗോരക്ഷാ അക്രമികളുടെ വെടിവയ്പിൽ കൊല്ലപ്പെട്ടത് രാജ്യത്തെ ഞെട്ടിച്ച അഖ്ലാഖ് ആൾക്കൂട്ടക്കൊല അന്വേഷിച്ച ഉദ്യോഗസ്ഥൻ. ബുലന്ദ്ഷഹറിൽ കൊല്ലപ്പെട്ട സുബോധ് കുമാർ സിംഗ് 2015 സെപ്റ്റംബർ 28 മുതൽ അതേവർഷം നവംബർ ഒമ്പതുവരെ കേസ് അന്വേഷിച്ചു. അടുത്ത വർഷം മാർച്ചിൽ കുറ്റപത്രം നൽകുമ്പോൾ സുബോധ് അന്വേഷണ ചുമതല കൈമാറിയിരുന്നു. ഇക്കാര്യം യുപി ക്രമസമാധന ചുമതലയുള്ള എഡിജിപി ആനന്ദ് കുമാർ സ്ഥിരീകരിച്ചു.
ബുലന്ദ്ഷഹറിൽ 25 പശുക്കളുടെ ശവം കണ്ടെത്തിയതുമായി ബന്ധപ്പെട്ട പ്രതിഷേധമാണ് ആക്രമണത്തിലേക്കും സുബോധിന്റെ മരണത്തിലേക്കും നയിച്ചത്. ആക്രമണം നിയന്ത്രിക്കാനെത്തിയ പൊലീസിനു നേരെ ജനക്കൂട്ടം നടത്തിയ കല്ലേറിലാണ് സുബോധ് കുമാർ സിംഗ് കൊല്ലപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ സുബോധിനു നേരെ ജനക്കൂട്ടം വെടിയുതിർക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സുബോധിന്റെ മരണത്തിൽ വിശദമായ അന്വേഷണവും പോസ്റ്റ്മോർട്ടവും നടത്തുമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
വീഡിയോയിൽ കാണുന്ന ആളെ തിരിച്ചറിയാൻ പൊലീസ് ശ്രമിക്കുകയാണ്. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് സുബോധിന്റെ മരണത്തിനു കാരണമായതെന്നാണ് ഡോക്ടർമാർ അറിയിച്ചത്. തിങ്കളാഴ്ച രാവിലെയാണ് മേഖലയിൽ അക്രമണം ആരംഭിച്ചത്. ഇവിടെ വനമേഖലയിൽ പശുക്കളുടെ ജഡാവശിഷ്ടം തള്ളിയതായിരുന്നു കാരണം. ഉടൻതന്നെ തീവ്ര ഹിന്ദു സംഘടനാ പ്രവർത്തകർ സംഘടിച്ചെത്തി ഒരു സമുദായത്തിലെ അംഗങ്ങളാണ് ഇതിനു പിന്നിലെന്ന് ആരോപിച്ചു റോഡ് തടഞ്ഞു. ഇത് തുറന്നുനൽകാൻ ശ്രമിക്കവെയാണ് പൊലീസിനു നേരെ കല്ലേറുണ്ടായത്. വൻപൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നെങ്കിലും സ്ഥിതിഗതികളെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ചിംഗ്രാവതി പൊലീസ് സ്റ്റേഷനു മുന്നിൽ പാർക്ക് ചെയ്തിരുന്ന ട്രാക്ടറുകൾ അക്രമികൾ കൈക്കലാക്കി. പൊലീസ് പോസ്റ്റ് തീവച്ചു. മോട്ടോർ ബൈക്കുകളും മറ്റു വാഹനങ്ങളും കലാപക്കാർ അഗ്നിക്കിരയാക്കി. ഇതിനിടെയാണ് സുബോധ് സിംഗ് കൊല്ലപ്പെടുന്നത്.
2015 സെപ്റ്റംബർ 28-നാണ് യുപിയിലെ ദാദ്രിയിൽ ആൾക്കൂട്ട ആക്രമണത്തിൽ മുഹമ്മദ് അഖ്ലാക് (52) കൊല്ലപ്പെടുന്നത്. പശുവിനെ കൊന്ന് ഇറച്ചി സൂക്ഷിച്ചു എന്നാരോപിച്ചായിരുന്നു ആക്രമണം. 19 പേരായിരുന്നു കേസിലെ ആരോപിതർ. എങ്കിലും 15 പേരെ പ്രതിചേർത്താണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. ഈ 15 പേർക്കും കഴിഞ്ഞ വർഷം സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൻടിപിസിയിൽ കരാർ ജോലി നൽകി. കേസിൽ മൂന്നു പേർ മാത്രമാണ് ഇപ്പോൾ ജയിലിൽ കഴിയുന്നത്. അഖ് ലാക്കിന്റെ കൊലപാതകത്തോടെയാണ് ഇന്ത്യയിൽ ഗോരക്ഷാ പ്രവർത്തനങ്ങൾക്കെതിരേ വ്യാപക പ്രതിഷേധമുയരുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ