ലക്നൗ : ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ ഗോവധം ആരോപിച്ച് സംഘ്പരിവാർ പ്രവർത്തകർ നടത്തിയ കലാപത്തിനിടെ പൊലീസ് ഉദ്യോഗസ്ഥൻ സുബോധ്കുമാർ സിങ് കൊല്ലപ്പെട്ട സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. നാലുപേർ കസ്റ്റഡിയിലുള്ളതായും, ഇവരെ ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് അറിയിച്ചു. സംഭവം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. കലാപത്തിനിടെ സുബോധ് കുമാർ ഒറ്റപ്പെട്ടുപോയത് എങ്ങനെയെന്ന് അന്വേഷിക്കുമെന്നും മീററ്റ് എഡിജിപി പ്രശാന്ത് കുമാർ അറിയിച്ചു.
ബുലന്ദ്ഷഹറിൽ 25 പശുക്കളുടെ ശവം കണ്ടെത്തിയതുമായി ബന്ധപ്പെട്ട പ്രതിഷേധമാണ് ആക്രമണത്തിലേക്കും സുബോധിന്റെ മരണത്തിലേക്കും നയിച്ചത്. തെരുവിലിറങ്ങിയ സംഘപരിവാർ പ്രക്ഷോഭകർ പൊലീസിനുനേരെ കല്ലെറിയുകയും വാഹനങ്ങൾക്ക് വ്യാപകമായി തീവെക്കുകയുമായിരുന്നു. പൊലീസ് നടത്തിയ വെടിവെപ്പിൽ ഒരു ബി.ജെ.പി പ്രവർത്തകൻ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. സുമിത്(20) ആണ് വെടിയേറ്റ് മരിച്ച ബിജെപി പ്രവർത്തകൻ
ആക്രമണം നിയന്ത്രിക്കാനെത്തിയ പൊലീസിനു നേരെ ജനക്കൂട്ടം നടത്തിയ കല്ലേറിലാണ് സുബോധ് കുമാർ സിംഗ് കൊല്ലപ്പെട്ടതെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ വെടിയേറ്റാണ് സുബോധ് മരിച്ചതെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചിട്ടുണ്ട്. സുബോധിനു നേരെ ജനക്കൂട്ടം വെടിയുതിർക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
യുപിയിലെ ദാദ്രിയിൽ വീട്ടിൽ പശുവിറച്ചി സൂക്ഷിച്ചിട്ടുണ്ടെന്ന് ആരോപിച്ച് മുഹമ്മദ് അഖ് ലാഖിനെ ഗോരക്ഷ ഗുണ്ടകൾ തല്ലിക്കൊന്ന കേസ് തുടക്കത്തിൽ അന്വേഷിച്ചത് സുബോധ്കുമാർ സിങ്ങായിരുന്നു. 2015 സെപ്റ്റംബര്‍ 28 മുതല്‍ നവംബര്‍ ഒമ്പതുവരെ ദാദ്രി സംഭവം അന്വേഷിച്ച സുബോധ് കുമാര്‍ നിരവധി പ്രതികളെ അറസ്റ്റു ചെയ്തിരുന്നു.
ദാദ്രി അന്വേഷണത്തോടെ സംഘ്പരിവാറിന്റെ കണ്ണിലെ കരടായ സുബോധ് കുമാറിനെ കൊലപ്പെടുത്താനാണ് ആക്രമണം നടത്തിയതെന്ന് വാര്‍ത്തയുടെ പശ്ചാത്തലത്തിൽ ഈ നിലക്കുകൂടി അന്വേഷണം നടത്തുമെന്ന് ബുലന്ദ്ശഹര്‍ ജില്ല മജിസ്ട്രേറ്റ് പറഞ്ഞു. സംഭവത്തിൽ യു.പി സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ