ലഖ്‌നൗ; പൊലീസിന്റെ കൊലപാതകത്തിന് കാരണമായ ബൂലന്ദ്ഷഹര്‍ കലാപത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയെന്ന് ഉത്തര്‍പ്രദേശ് പോലീസ് മേധാവി. ബൂലന്ദ്ഷഹറിലുണ്ടായത് വെറും ക്രമസമാധാനപ്രശ്‌നമല്ലെന്നും എങ്ങനെയാണ് പശുവിന്റെ ജഡം അവിടെ എത്തിയതെന്ന് അന്വേഷിക്കണമെന്നും പൊലീസ് മേധാവി ഒ.പി സിങ് പറഞ്ഞു. മനപ്പൂര്‍വം പ്രശ്‌നമുണ്ടാക്കാനായി പശുവിന്റെ ജഡം പ്രദേശത്ത് എത്തിച്ചതായിരിക്കുമെന്നാണ് പൊലീസ് കരുതുന്നത്.
'ബൂലന്ദ്ഷഹറിലുണ്ടായ സംഭവം വലിയ ഗൂഢാലോചനയാണ്. ഇത് വെറുമൊരു ക്രമസമാധാന പ്രശ്‌നം മാത്രമല്ല. എങ്ങനെയാണ് പശുവിന്റെ ജഡം ഇവിടെ എത്തിയത്. ആര് കൊണ്ടു വന്നു?. എന്തിന് ഏത് സാഹചര്യത്തില്‍?' അദ്ദേഹം ചോദിച്ചു. പശുവിന്റെ ജഡത്തിന്റെ പഴക്കം എത്രയെന്ന ഉടന്‍ നിര്‍ണയിക്കുമെന്ന് യുപി പോലീസ് മേധാവി അറിയിച്ചു. തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ മനപ്പൂര്‍വ്വം സാമുദായിക കലാപം സൃഷ് ടിക്കാനുള്ള ശ്രമമായിരുന്നോ എന്നും പോലീസ് പരിശോധിച്ചു വരികയാണ്.
പശുവിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ്കലാപം പൊട്ടിപ്പുറപ്പെടുന്നത്. അക്രമാസക്തമായ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനാണ് കൊല്ലപ്പെട്ട പോലീസ് ഇന്‍സ്‌പെക്ടറായ സുബോധ് കുമാര്‍ സിങ് പോയത്. ആള്‍ക്കൂട്ടത്തെ നേരിടുന്നതിനിടെ കല്ലറുണ്ടാകുകയും അതിനിടയില്‍ വെടിയേറ്റാണ് സുബോധ് സിങ് കൊല്ലപ്പെടുന്നത്. 20കാരനായ പ്രദേശവാസിയും കലാപത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
ബജ്‌റങ്ദള്‍ നേതാവായ യോഗേഷ് രാജാണ് സംഘര്‍ഷത്തിന് നേതൃത്വം നല്‍കിയത്. ഇയാള്‍ സംഭവം നടന്ന മഹാവില്‍നിന്ന് നാലു കിലോമീറ്റര്‍ അകലെയുള്ള നയാബാസ് ഗ്രാമവാസിയാണ്. മാത്രമല്ല കലാപത്തില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും പുറത്തു നിന്നുള്ളവരാണ്. ഇന്‍സ്‌പെക്റ്ററിന്റെ കൊലപാതകത്തില്‍ ദേശിയ തലത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്. എന്നാല്‍ ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തയാറായില്ല. ഗോഹത്യ നടത്തിയവര്‍ക്കെതിരേ നടപടിയെടുക്കണം എന്നായിരുന്നു ആദിത്യനാഥ് പറഞ്ഞത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ