'മസ്ജിദിനടിയില്‍ ക്ഷേത്രാവശിഷ്ടങ്ങള്‍ ഇല്ല' ; ഖനനത്തില്‍ കണ്ടെത്തിയത് പള്ളിയുടെ അവശിഷ്ടങ്ങള്‍, വകുപ്പ് കള്ളം പറയുന്നെന്ന് പുരാവസ്തു ഗവേഷകര്‍

തികച്ചും രാഷ്ട്രീയപ്രേരിതമായി തയ്യാറാക്കിയ റിപ്പോര്‍ട്ടാണിതെന്നും എല്ലാവിധ ധാര്‍മികതയെയും കാറ്റില്‍പറത്തിയാണ് എഎസ്‌ഐയുടെ റിപ്പോര്‍ട്ടെന്നും പുരാവസ്തുഗവേഷകരായ സുപ്രിയ വര്‍മയും ജയാ മേനോനും വെളിപ്പെടുത്ത
'മസ്ജിദിനടിയില്‍ ക്ഷേത്രാവശിഷ്ടങ്ങള്‍ ഇല്ല' ; ഖനനത്തില്‍ കണ്ടെത്തിയത് പള്ളിയുടെ അവശിഷ്ടങ്ങള്‍, വകുപ്പ് കള്ളം പറയുന്നെന്ന് പുരാവസ്തു ഗവേഷകര്‍

ന്യൂഡല്‍ഹി: ബാബറി മസ്ജിദിന്റെ അടിയില്‍ നിന്നും ക്ഷേത്രത്തിന്റെ തൂണുകള്‍ കണ്ടെത്തിയെന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ വാദം കളവെന്ന് പുരാവസ്തു ഗവേഷകര്‍. തികച്ചും രാഷ്ട്രീയപ്രേരിതമായി തയ്യാറാക്കിയ റിപ്പോര്‍ട്ടാണിതെന്നും എല്ലാവിധ ധാര്‍മികതയെയും കാറ്റില്‍പറത്തിയാണ് എഎസ്‌ഐയുടെ റിപ്പോര്‍ട്ടെന്നും പുരാവസ്തുഗവേഷകരായ സുപ്രിയ വര്‍മയും ജയാ മേനോനും വെളിപ്പെടുത്തുന്നു. ഹഫിങ്ടണ്‍പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് ബാബറി മസ്ജിദ് നിന്ന സ്ഥലത്ത് ഖനനം നടത്തിയ സംഘത്തിലുണ്ടായിരുന്ന ഇവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. 

2003 ലാണ് എഎസ്‌ഐ അലഹബാദ് ഹൈക്കോടതിയില്‍ ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അന്ന് തന്നെ ഇക്കാര്യം കളവാണ് എന്ന് കോടതിയെ ധരിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും ഇവര്‍ പറയുന്നു.  രാമജന്‍മ ഭൂമിയില്‍ നിലനിന്നിരുന്ന ക്ഷേത്രം തകര്‍ത്താണ് മുഗള്‍ ചക്രവര്‍ത്തിമാര്‍ മോസ്‌ക് സ്ഥാപിച്ചതെന്ന ഹൈന്ദവ സംഘടനകളുടെ വാദം സ്ഥാപിക്കുന്നതിന് മാത്രമായിരുന്നു അന്നത്തെ റിപ്പോര്‍ട്ട് ശ്രമിച്ചതെന്നും ഇരുവരും കുറ്റപ്പെടുത്തുന്നു. 

 അന്നും ഇന്നും ക്ഷേത്രം നിലനിന്നിരുന്നുവെന്ന് സാധൂകരിക്കുന്ന ഒന്നും പള്ളിക്കടിയില്‍ നിന്ന് കണ്ടെത്താനാവില്ലെന്നും അവര്‍ പറയുന്നു. തൂണുകളുടെ അവശിഷ്ടങ്ങളെന്ന് കരുതുന്ന 50 കഷ്ണങ്ങള്‍ മസ്ജിദിന് അടിയില്‍ നിന്നും കണ്ടെത്തിയെന്നായിരുന്നു എഎസ്‌ഐ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇത് ക്ഷേത്ര വാസ്തു ശില്‍പ്പമല്ലെന്നും ഇതിന് മുമ്പുണ്ടായിരുന്ന പള്ളിയുടെ ഭാഗമായുള്ള ഇഷ്ടിക കഷ്ണങ്ങള്‍ മാത്രമാണെന്നും ജെഎന്‍യുവിലെ പ്രൊഫസര്‍ കൂടിയായ സുപ്രിയ വര്‍മ്മ പറയുന്നു. 

പള്ളി നിന്നത് പോലുള്ള സ്ഥലത്ത് തൂണുകള്‍ക്ക് മേല്‍ കെട്ടിടം നിലനില്‍ക്കാനുള്ള സാധ്യതയില്ല. എഎസ്‌ഐ അങ്ങനെ ഗവേഷണത്തില്‍ കണ്ടെത്തിയെങ്കില്‍ കണ്ടെത്തിയ തൂണുകളുടെ വര്‍ഷം കണക്കാക്കിയേനെയെന്നും ശാസ്ത്രീയമായ യാതൊരു തെളിവും ഇല്ലാതെ ക്ഷേത്രം നിലനിന്നിരുന്നുവെന്ന് പറയുക മാത്രമാണെന്നും സുപ്രിയ വര്‍മ്മ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com