ശ്രീനഗര്‍: ബുലന്ദ്ഷഹറില്‍ ഗോവധത്തെ തുടർന്നുണ്ടായ കലാപത്തിനിടെ പൊലീസ് ഇൻസ്പെക്ടർ സുബോധ് കുമാര്‍ സിങിനെ കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്ന സൈനികന്‍ ജിത്തു ഫൗജിയെന്ന ജിതേന്ദ്ര മാലികിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. അര്‍ധരാത്രിയിലായിരുന്നു അറസ്റ്റ്. ജമ്മുവിലെ രാഷ്ട്രീയ റൈഫിൽസിൽ ജവാനാണ് ജിത്തു ഫൗജി.
കഴിഞ്ഞ ദിവസം സോപോറിലെ ക്യാമ്പിലെത്തിയ ജിത്തു ഫൗജിയെ സൈന്യം കസ്റ്റഡിയിലെടുക്കുകയും, കേസ് അന്വേഷിക്കുന്ന യുപി പൊലീസിന്റെ പ്രത്യേക സംഘത്തിന് കൈമാറുകയുമായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ 12.50ന് സൈന്യം ജിതേന്ദ്രമാലിക്കിനെ കൈമാറിയെന്നും തുടര്‍ന്ന് അറസ്റ്റ് ചെയ്തുവെന്നും മീററ്റ് പോലീസ് അധികൃതർ അറിയിച്ചു. ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. ഇതിനുശേഷം കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് വ്യക്തമാക്കി.
ശ്രീനഗറില്‍ രാഷ്ട്രീയ റൈഫിള്‍സിൽ ജവാനായ ജിതേന്ദ്ര ബുലന്ദ്ശഹറില്‍ 15 ദിവസത്തെ അവധിക്ക് വന്നതായിരുന്നു എന്നാണ് റിപ്പോർട്ട്. കലാപത്തിനിടെ പൊലീസ് ഓഫീസർ സുബോധ്കുമാർ സിംഗിനെ വെടിവെച്ചത് ജിത്തു ഫൗജിയാണെന്നാണ് പൊലീസിന്റെ നിഗമനം. ഇതുസംബന്ധിച്ച് നാട്ടുകാർ പൊലീസിന് മൊഴി നൽകിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ