ന്യൂഡൽഹി: ആർബിഐയെ തകർക്കാനുള്ള നീക്കമാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും ഇത് തെളിയിക്കുന്നതാണ് ഊർജിത് പട്ടേലിന്റെ രാജിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കേന്ദ്രസർക്കാരിന്റെ ഈ നീക്കം ചെറുക്കാൻ പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ തീരുമാനമെടുത്തതായും കോൺഗ്രസ് അധ്യക്ഷൻ വ്യക്തമാക്കി. ബിജെപിക്കെതിരെ വിശാല സഖ്യം രൂപവത്കരിക്കുന്നതിന്റെ ഭാഗമായി മറ്റ് പ്രതിപക്ഷ കക്ഷികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം ഉണ്ടായത്.
റിസർവ് ബാങ്ക് ഗവർണർ സ്ഥാനത്ത് നിന്നും ഊർജിത് പട്ടേൽ രാജിവച്ച വാർത്ത ഞെട്ടിച്ചുവെന്ന് വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത് മമതാ ബാനർജിയും പറഞ്ഞു. റിസർവ് ബാങ്കും സിബിഐയും അടക്കമുള്ള സ്ഥാപനങ്ങൾ വലിയ ദുരന്തമാണ് അഭിമുഖീകരിക്കുന്നതെന്നും ഇതിനെതിരെ പ്രതികരിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു. പട്ടേൽ രാജി വച്ച സാഹചര്യത്തിൽ രാഷ്ട്രപതിയെ സന്ദർശിക്കുന്ന കാര്യം പ്രതിപക്ഷ പാർട്ടികളുടെ പരിഗണനയിലുണ്ടെന്നും മമതാ ബാനർജി വ്യക്തമാക്കി.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. സീതാറാം യെച്ചൂരി, അരവിന്ദ് കെജ്രിവാൾ, സ്റ്റാലിൻ, ശരദ് പവാർ, ഫറൂഖ് അബ്ദുള്ള തുടങ്ങിയവരടക്കമുള്ള പ്രമുഖ നേതാക്കൾ യോഗത്തിൽ പങ്കെടുത്തിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ