മധ്യപ്രദേശും രാജസ്ഥാനും പിടിച്ച് കോണ്‍ഗ്രസ്; ഛത്തീസ്ഗഡില്‍ മിന്നുന്ന വിജയം; ബിജെപിക്ക് ഞെട്ടല്‍

മധ്യപ്രദേശും രാജസ്ഥാനും പിടിച്ച് കോണ്‍ഗ്രസ് - ഛത്തീസ്ഗഡില്‍ മിന്നുന്ന വിജയം - ബിജെപിക്ക് ഞെട്ടല്‍
മധ്യപ്രദേശും രാജസ്ഥാനും പിടിച്ച് കോണ്‍ഗ്രസ്; ഛത്തീസ്ഗഡില്‍ മിന്നുന്ന വിജയം; ബിജെപിക്ക് ഞെട്ടല്‍

ന്യൂഡല്‍ഹി: മൂന്നു മാസത്തിനപ്പുറം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്നു വിശേഷിപ്പിക്കപ്പെട്ട നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം. ഹിന്ദി മേഖലയില്‍ ഗംഭീര തിരിച്ചുവരവു നടത്തിയ കോണ്‍ഗ്രസ് ഛത്തിസ്ഗഢില്‍ ബിജെപിയെ നിഷ്പ്രഭമാക്കി അധികാരം തിരിച്ചുപിടിച്ചു. രാജസ്ഥാനിലും കോണ്‍ഗ്രസ് ഭരണമുറപ്പിച്ചു. മധ്യപ്രദേശില്‍ അവസാനഘട്ടം വരെ നീണ്ടു നിന്ന പോരാട്ടത്തിനൊടുവില്‍ കോണ്‍ഗ്രസ് കേവല ഭൂരപക്ഷത്തിലേക്ക്. 115 എന്ന മാന്ത്രിസംഖ്യ ഇപ്പോഴത്തെ സാഹചര്യത്തില്‍ മറികടന്നിട്ടുണ്ട്. 119സീറ്റുകളിലാണ് കോണ്‍ഗ്രസിന്റെ ലീഡ്. 100 സീറ്റുകളിലാണ് ബിജെപി മുന്നിട്ട് നില്‍ക്കുന്നത്. വോട്ടെണ്ണല്‍ പൂര്‍ത്തിയാകാത്തതിനാല്‍ അന്തിമഫലത്തിനായി ഇനിയും കാത്തിരിക്കേണ്ടിവരും. എന്നാല്‍ നിലവിലെ സാഹചര്യമനുസരിച്ച് കോണ്‍ഗ്രസിന് ഏറെ ആശ്വാസം പകരുന്നുണ്ട്. തെലങ്കാനയില്‍ മികച്ച പ്രകടനത്തോടെ ടിആര്‍എസ് ഭരണം നിലനിര്‍ത്തിയപ്പോള്‍ മിസോറാമില്‍ പത്തു വര്‍ഷം നീണ്ട കോണ്‍ഗ്രസ് ഭരണത്തിന് അന്ത്യമായി.

ഛത്തിസ്ഗഢില്‍ പ്രവചനങ്ങളെ കാത്തില്‍ പറത്തിയ വിജയമാണ് കോണ്‍ഗ്രസ് നേടിയത്. 90ല്‍ 62 സീറ്റും കോണ്‍ഗ്രസ് നേടിയപ്പോള്‍ പതിനഞ്ചു വര്‍ഷം നീണ്ട ബിജെപി ഭരണത്തിന് നിറംകെട്ട അവസാനം. കഴിഞ്ഞ തവണ തേടിയ 49ല്‍ പകുതിയോളം സീറ്റുകള്‍ നഷ്ടമായ ബിജെപി 18ല്‍ ഒതുങ്ങി.

199 സീറ്റുകളിലേക്കു തെരഞ്ഞെടുപ്പു നടന്ന രാജസ്ഥാനില്‍ കോണ്‍ഗ്രസ് 104 സീറ്റില്‍ ലീഡ് നേടി മുന്നേറുകയാണ്. 100 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. എഴുപതു സീറ്റാണ് ബിജെപിക്കുള്ളത്. സിപിഎം രണ്ടിടത്ത് വിജയിച്ചു. ബിഎസ്പി ആറ് സീറ്റിലും മറ്റുള്ളവര്‍ 23 സീറ്റിലും മുന്നേറുന്നു.

മധ്യപ്രദേശില്‍ നിലവിലെ സാഹചര്യത്തില്‍ 119 സീറ്റിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. ബിജെപിയുടെ ലീഡ് നില നൂറ് സീറ്റുകളിലായി ഒതുങ്ങി. അന്തിമഫലം വരുമ്പോഴെക്കും ചെറുകക്ഷികളുടെ നിലപാടു  നിര്‍ണായകമാവുന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങിയേക്കാം.

തെലങ്കാനയില്‍ ചോദ്യം ചെയ്യാനാവാത്ത വിജയം സ്വന്തമാക്കിയാണ് ടിആര്‍എസ് അധികാരം നിലനിര്‍ത്തിയത്. നിയമസഭ പിരിച്ചുവിട്ട് നേരത്തെ തെരഞ്ഞെടുപ്പു നടത്താനുള്ള മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ തീരുമാനം ശരിവച്ച വോട്ടര്‍മാര്‍ പാര്‍ട്ടിക്കു പിന്നില്‍ ഉറച്ചുനിന്നു. 119 സീറ്റില്‍ 84ഉം നേടിയാണ് ടിആര്‍എസ് ഭരണത്തുടര്‍ച്ച ഉറപ്പാക്കിയത്. കോണ്‍ഗ്രസ് 26 സീറ്റ് നേടിയപ്പോള്‍ ടിഡിപിക്ക് അക്കൗണ്ട് തുറക്കാനായില്ല.

മിസോറാമിലും ഭരണം നഷ്ടമായതോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ അവസാനത്തെ കോണ്‍ഗ്രസ് അധികാര  സാന്നിധ്യവും ഇല്ലാതായി. പത്തുവര്‍ഷം നീണ്ട കോണ്‍ഗ്രസ് ഭരണത്തിന് അന്ത്യം കുറിച്ച തെരഞ്ഞെടുപ്പില്‍ എംഎന്‍എഫ് വന്‍ മുന്നേറ്റമാണ് നടത്തിയത്. ആകെയുള്ള 40 സീറ്റില്‍ 28 ഇടത്തും പാര്‍ട്ടി വിജയം നേടി. ഏഴു സീറ്റാണ് കോണ്‍ഗ്രസിനു ലഭിച്ചത്.

ഇരു പാര്‍ട്ടികളും പല സമയത്തും വിജയിച്ചു എന്ന് തോന്നിപ്പിച്ച ശേഷമാണ് ഫലം മാറിമറിഞ്ഞത്. ബി.ജെ.പിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്നു എന്നത് കൊണ്ടുതന്നെ നിലവിലെ ഫലത്തെ ആശങ്കയോടുകൂടിയാണ് ഇരു ക്യാമ്പുകളും നോക്കിക്കാണുന്നത്. ബി.എസ്.പി നാല് സീറ്റിലും മറ്റുള്ളവര്‍ ആറ് സീറ്റിലും ഇപ്പോഴും ലീഡ് ചെയ്യുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com