മുംബൈ : നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ വിജയത്തെ അനുമോദിച്ച് ശിവസേന. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബിജെപിയുടെ സ്വപ്‌നങ്ങള്‍ക്കേറ്റ തിരിച്ചടിയാണ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അമിത് ഷായെയും അരികത്തേക്ക് മാറ്റിനിര്‍ത്തിയ ജനങ്ങള്‍, കോണ്‍ഗ്രസിന് അധികാരം തിരികെ നല്‍കുകയായിരുന്നു. തെരഞ്ഞെടുപ്പ് ഫലത്തില്‍ രാഹുല്‍ ഗാന്ധിയാണ് തിളങ്ങുന്ന താരമെന്നും ശിവസേന മുഖപത്രമായ സാമ്നയിലെ എഡിറ്റോറിയൽ അഭിപ്രായപ്പെട്ടു.
മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ ബിജെപി കോട്ടകള്‍ തകര്‍ന്നു. തെലങ്കാനയില്‍ വിജയിച്ച ബിജെപിക്കാരുടെ സംഖ്യ കോണ്‍ഗ്രസിനേക്കാളും പരിമിതമാണ്. മിസോറാമിലും ബിജെപിക്ക് ശക്തി തെളിയിക്കാനായില്ലെന്ന് ബിജെപി സഖ്യകക്ഷിയായ ശിവസേന അഭിപ്രായപ്പെട്ടു.
ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രി രമണ്‍ സിംഗ് അതിശക്തനായിരിക്കെയാണ്, കോണ്‍ഗ്രസ് ബിജെപിയില്‍ നിന്നും ഭരണം കവര്‍ന്നത്. അജിത് ജോഗിയെ മുന്നില്‍ നിര്‍ത്തി, സംസ്ഥാനത്ത് കോണ്‍ഗ്രസിന് ലഭിക്കാവുന്ന വോട്ടുകള്‍ ഭിന്നിപ്പിച്ച് വിജയം നേടാനായിരുന്നു ബിജെപി ബുദ്ധികേന്ദ്രങ്ങള്‍ ശ്രമിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയേക്കാള്‍ ജനകീയനായ ശിവരാജ് സിംഗ് ചൗഹാനാണ് മധ്യപ്രദേശില്‍ മുഖ്യമന്ത്രി. എന്നാല്‍ സിംഹത്തെ കൂട്ടിലടച്ച കോണ്‍ഗ്രസ്, ബിജെപിയുടെ ഭരണരഥത്തെ സമര്‍ത്ഥമായി തടഞ്ഞു. രാജസ്ഥാനിലാകട്ടെ കോണ്‍ഗ്രസിന് 140 സീറ്റുകളെങ്കിലും ലഭിക്കുമായിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ ആഭ്യന്തര കലാപമാണ് 100 സീറ്റിലേക്ക് ഒതുക്കപ്പെടാന്‍ കാരണം. എന്നാല്‍ ഇവിടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരണത്തെ ആര്‍ക്കും തടയാനാവില്ല.
അഞ്ച് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത് ബിജെപി മുക്ത ഭാരതം എന്ന സന്ദേശത്തിലേക്കാണ്. മറ്റാരും അതിജീവിക്കില്ലെന്നും, എല്ലായിപ്പോഴും തങ്ങള്‍ക്ക് തന്നെയാകും വിജയം എന്നുമായിരുന്നു ബിജെപി നേതാക്കള്‍ വിചാരിച്ചിരുന്നത്. എന്നാല്‍ ഊതിവീര്‍പ്പിച്ച ആ കുമിള പൊട്ടിയിരിക്കുന്നു. ജനങ്ങളെ എല്ലാക്കാലത്തും വിഡ്ഡികളാക്കാന്‍ കഴിയില്ലെന്നും എഡിറ്റോറിയൽ പറയുന്നു.
ബിജെപിക്ക് ഹിന്ദി മേഖലകളില്‍ ശക്തമായ തിരിച്ചടിയാണ് ലഭിച്ചത്. രാജ്യത്തെ സാമ്പത്തികരംഗം തകര്‍ച്ചയെ അഭിമുഖീകരിക്കുകയാണ്. കര്‍ഷകര്‍ ദുരിതത്തിലാണ്. തൊഴിലില്ലായ്മ വര്‍ധിക്കുന്നു, നാണയപ്പെരുപ്പം റോക്കറ്റിന്റെ വേഗത്തില്‍ കുതിക്കുന്നു. ഈ സമയത്തും പ്രധാനമന്ത്രി ആഗോളകാര്യം അന്വേഷിച്ച് വിദേശസന്ദര്‍ശനം നടത്തുകയാണ്.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ ബാലിശമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. ഭാരത് മാത കീ ജയ് വിളിക്കുന്നത് രാഹുല്‍ തടയുന്നു, രാമക്ഷേത്ര നിര്‍മ്മാണത്തിന് തടസ്സം നില്‍ക്കുന്നു എന്നിങ്ങനെയായിരുന്നു മോദിയുടെ ആരോപണം. എന്നാല്‍ നോട്ടുനിരോധനവും, മിന്നലാക്രമണവും നടത്തിയത് ഗാന്ധി കുടുംബവുമായിട്ട് ആലോചിച്ചിട്ട് ആയിരുന്നോ എന്നും എഡിറ്റോറിയൽ ചോദിച്ചു.
നോട്ടുനിരോധനത്തെ ആദ്യം മുതലേ അനുകൂലിച്ച ഉര്‍ജിത് പട്ടേല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനം ഉപേക്ഷിച്ചത്, ബിജെപി നേതാക്കളുടെ ഇടപെടലില്‍ മനംമടുത്താണ്. ഇന്ത്യയെ ഇപ്പോള്‍ നിയന്ത്രിക്കുന്നത് ഏതാനും വ്യവസായികളാണ്. ഇതാണ് റിസര്‍വ് ബാങ്കിനെയും കുഴപ്പത്തിലാക്കിയത്. അഞ്ചു സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ നിര്‍ഭയമായി വോട്ടുചെയ്ത് ബിജെപിയെ ഭരണത്തില്‍ നിന്നും പുറത്താക്കിയെന്നും ശിവസേന എഡിറ്റോറിയൽ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ