ശിവരാജ് സിംഗ് ചൗഹാന്‍ രാജിവെച്ചു ; കോണ്‍ഗ്രസ് നേതാക്കൾ ഗവര്‍ണറെ കാണും

മധ്യപ്രദേശില്‍ 230 അംഗ നിയമസഭയില്‍ 114 സീറ്റാണ് കോണ്‍ഗ്രസിന് ലഭിച്ചിട്ടുള്ളത്
ശിവരാജ് സിംഗ് ചൗഹാന്‍ രാജിവെച്ചു ; കോണ്‍ഗ്രസ് നേതാക്കൾ ഗവര്‍ണറെ കാണും

ഭോപ്പാല്‍ : നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ രാജിവെച്ചു. രാജിക്കത്ത് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന് കൈമാറി. രാജിവെച്ചെന്നും, ഇപ്പോള്‍ സ്വതന്ത്രനായി എന്നുമായിരുന്നു കത്ത് കൈമാറിയശേഷം ശിവരാജ് സിംഗ് ചൗഹാന്റെ പ്രതികരണം. 

ജനവിധി അം​ഗീകരിക്കുന്നു. തോൽവിയുടെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. കമൽനാഥിന് എല്ലാ അഭിനന്ദനങ്ങളും അറിയിക്കുന്നതായി ശിവരാജ് സിം​ഗ് ചൗഹാൻ പറഞ്ഞു. 

വോട്ടുവിഹിതത്തില്‍ ബിജെപിക്ക് വര്‍ധനയുണ്ടായിട്ടുണ്ട്. അതേസമയം കേവല ഭൂരിപക്ഷത്തിന് അവശ്യമായ സീറ്റുകള്‍ ബിജെപിക്ക് ലഭിച്ചില്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ താന്‍ ഒരു അവകാശവാദവും ഉന്നയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 15 വര്‍ഷം നീണ്ട ബിജെപി ഭരണത്തിനാണ് ശിവരാജ് സിംഗ് ചൗഹാന്റെ രാജിയോടെ തിരശ്ശീല വീണത്. 

അതിനിടെ മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി കോണ്‍ഗ്രസ് ഗവര്‍ണറെ കാണും, ഉച്ചയ്ക്ക് 12 ന് കോണ്‍ഗ്രസ് നേതാക്കളായ കമല്‍നാഥ്, ദിഗ്‌വിജയ് സിംഗ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവര്‍ ഗവര്‍ണറെ കാണുന്നത്. മുതിര്‍ന്ന നേതാവ് കമല്‍നാഥ്, യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യ എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ പ്രമുഖര്‍.

മധ്യപ്രദേശില്‍ 230 അംഗ നിയമസഭയില്‍ 114 സീറ്റാണ് കോണ്‍ഗ്രസിന് ലഭിച്ചിട്ടുള്ളത്. കേവല ഭൂരിപക്ഷത്തിന് രണ്ട് അംഗങ്ങളുടെ കുറവാണുള്ളത്. രണ്ട് ബിഎസ്പി എംഎല്‍എമാരും ഒരു എസ്പി എംഎല്‍എയും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ നാല് സ്വതന്ത്രരും കോണ്‍ഗ്രസിന് പിന്തുണ അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com