ന്യൂഡൽഹി: നാമനിർദേശ പത്രികക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ ക്രിമിനൽ കേസുകൾ മറച്ചുവച്ചെന്ന ഹർജിയിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന് സുപ്രിംകോടതി നോട്ടീസ്. ഫട്നാവിസിന്റെ നിയമസഭാംഗത്വം റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിച്ചാണ് കോടതി നടപടി. അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ സതീഷ് ഉക്കെയാണ് ഫട്നാവിസിനെതിരേ കോടതിയെ സമീപിച്ചത്.
2014ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചപ്പോള്‍, പേരിലുള്ള ക്രിമിനല്‍ കേസുകള്‍ ഫട്നാവിസ് മറച്ചുവച്ചെന്നും, അതിനാൽ അദ്ദേഹത്തെ അയോഗ്യനാക്കണം എന്നുമായിരുന്നു ഹർജിക്കാരന്റെ ആവശ്യം. ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ് കെ കൗള്‍, കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ച്, പ്രതികരണം ആവശ്യപ്പെട്ട് ഫട്നാവിസിന് നോട്ടീസ് അയക്കാൻ തീരുമാനിക്കുകയായിരുന്നു.
ഫട്നാവിസിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സതീഷ് സമര്‍പ്പിച്ച ഹര്‍ജി നേരത്തെ ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. ഇതേത്തുടർന്ന് ബോംബെ ഹൈക്കോടതി വിധിക്കെതിരെ സതീഷ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. നാഗ്പുർ സൗത്ത് വെസ്റ്റ് നിയമസഭാ മണ്ഡലത്തിൽനിന്നാണ് ഫട്നാവിസ് എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടത്. മഹാരാഷ്ട്രയുടെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത് മുഖ്യമന്ത്രി എന്ന നേട്ടം ഫട്നാവിസ് സ്വന്തമാക്കിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ