ഭോപ്പാൽ : മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബിജെപി സംസ്ഥാന അധ്യക്ഷ പദവി ഒഴിയാൻ രാകേഷ് സിംഗ് സന്നദ്ധത അറിയിച്ചു. എന്നാൽ രാകേഷ് സിംഗിന്റെ രാജിസന്നദ്ധത പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ തള്ളി. സംസ്ഥാനത്ത് പാർട്ടിയെ പൂനരുജ്ജീവിപ്പിക്കാൻ കഠിനപരിശ്രമം തുടരാനും അമിത് ഷാ നിർദേശം നൽകി.
നിയമസഭാ തെരഞ്ഞെടുപ്പിന് പാർട്ടിയെ ഒരുക്കുക ലക്ഷ്യമിട്ട് 2018 ഏപ്രിലിലാണ് രാകേഷ് സിംഗിനെ അമിത് ഷാ മധ്യപ്രദേശ് ബിജെപി സംസ്ഥാന അധ്യക്ഷനായി നിയമിച്ചത്. നേരത്തെ പാർട്ടിയുടെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി മുഖ്യമന്ത്രിയായിരുന്ന ശിവരാജ് സിംഗ് ചൗഹാനും അഭിപ്രായപ്പെട്ടിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ 108 സീറ്റുകളാണ് ബിജെപിക്ക് നേടാനായത്. 15 വർഷത്തെ ബിജെപി ഭരണത്തിനാണ് കോൺഗ്രസ് കുതിപ്പിൽ അന്ത്യമായത്.
അതിനിടെ, നിയമസഭാ തിരഞ്ഞെടുപ്പ് തിരിച്ചടികളും ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും ചര്‍ച്ചചെയ്യാന്‍ ബിജെപിയുടെ നിര്‍ണായക യോഗങ്ങള്‍ ഇന്ന് ഡല്‍ഹിയില്‍ ചേരുന്നുണ്ട്. രാവിലെ പാര്‍ട്ടി എം.പിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കും. സംസ്ഥാന ഭാരവാഹികള്‍, ജനറല്‍സെക്രട്ടറിമാര്‍, പ്രധാനനേതാക്കള്‍ എന്നിവരുടെ നിര്‍ണായക യോഗം ഉച്ചയ്ക്ക് ശേഷമാണ്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ചേരുന്ന ഈ യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. ശിവ്‍രാജ് സിങ് ചൗഹാന്‍, വസുന്ധരാ രാജെ, രമണ്‍ സിങ് എന്നിവരും യോഗത്തിനെത്തുമെന്നാണ് സൂചന.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ