വോട്ടേഴ്‌സ് ഐഡിയെ ആധാറുമായി ബന്ധിപ്പിക്കേണ്ടി വരും; നിയമ ഭേദഗതിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ 

വോട്ടര്‍മാരുടെ തിരിച്ചറിയല്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കം
വോട്ടേഴ്‌സ് ഐഡിയെ ആധാറുമായി ബന്ധിപ്പിക്കേണ്ടി വരും; നിയമ ഭേദഗതിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ 

ന്യൂഡല്‍ഹി: വോട്ടര്‍മാരുടെ തിരിച്ചറിയല്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ സുതാര്യത വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്തരമൊരു നീക്കത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുതിരുന്നത്. ഇതിനായി ജനപ്രാതിനിധ്യനിയമം ഭേദഗതി ചെയ്യുന്നത് അടക്കമുളള സാധ്യതകള്‍ പരിശോധിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍.

വോട്ടര്‍മാരുടെ തിരിച്ചറിയല്‍ കാര്‍ഡിനെ ആധാറുമായി നിര്‍ബന്ധമായി ബന്ധിപ്പിക്കുന്നതിന്റെ സാധ്യതകളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കുന്നത്. ഇതിന് നിയമത്തിന്റെ പിന്‍ബലം നല്‍കുന്നത് അടക്കമുളള വിഷയങ്ങളാണ് മുഖ്യമായി ആലോചിക്കുന്നത്. ഇതിനായി 1951ലെ ജനപ്രാതിനിധ്യനിയമത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തണമെന്ന് ആവശ്യപ്പെട്ട് നിര്‍ദേശം മുന്നോട്ടുവെയ്ക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രനിയമവകുപ്പിനെ സമീപിക്കും. വ്യക്തികളുടെ സ്വകാര്യ ഉറപ്പുവരുത്തി ഇത് നടപ്പാക്കുന്നതിന്റെ സാധ്യതയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കുന്നത്.

സ്വകാര്യത ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നത് സുപ്രിംകോടതി വിലക്കിയിരിക്കുകയാണ്. 2015ല്‍ വോട്ടര്‍മാരുടെ തിരിച്ചറിയല്‍ കാര്‍ഡിനെ സ്വമേധയാ ആധാറുമായി ബന്ധിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സൗകര്യം ഒരുക്കിയിരുന്നു. ഇതനുസരിച്ച് 38 കോടി ജനങ്ങള്‍ ഇത്തരത്തില്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. കൂടൂതല്‍ ആളുകളെ ഇതിലേക്ക് അടുപ്പിക്കുന്നതിനുളള നടപടികളുമായി മുന്നോട്ടുപോകുന്നതിനിടെയാണ് കോടതി ഉത്തരവ് വന്നത്. ഈ പശ്ചാത്തലത്തിലാണ് ജനപ്രാതിനിധ്യനിയമത്തില്‍ ഭേദഗതി വരുത്തി ആധാര്‍ നിര്‍ബന്ധമാക്കാനുളള ശ്രമങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്നത്. നിയമത്തിന്റെ പിന്‍ബലം ഉണ്ടെങ്കില്‍ മാത്രമേ മുന്നോട്ടുപോകാന്‍ സാധിക്കുകയുളളൂവെന്ന സവിശേഷ തിരിച്ചറിയല്‍ അതോറിറ്റിയുടെ നിയമോപദേശവും കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com