തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി; വേദാന്ത നാടിനായി 100കോടി നല്‍കണമെന്ന് ഹരിത ട്രൈബ്യൂണല്‍

തൂത്തുക്കുടിയിലെ വേദാന്തയുടെ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് തുറക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അനുമതി
തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി; വേദാന്ത നാടിനായി 100കോടി നല്‍കണമെന്ന് ഹരിത ട്രൈബ്യൂണല്‍

ചെന്നൈ: തൂത്തുക്കുടിയിലെ വേദാന്തയുടെ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് തുറക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അനുമതി. വേദാന്തയുടെ ഹര്‍ജി പരിഗണിച്ചാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് മെയ് 28മുതല്‍ തമിഴ്‌നാട് സര്‍ക്കാര്‍ പ്ലാന്റ് അടച്ചിരുന്നു. 

മൂന്നാഴ്ചയ്ക്കുള്ളില്‍ കമ്പനിക്ക് ക്ലിയറന്‍സ് സര്‍ട്ടിഫിക്കേറ്റ് നല്‍കാന്‍ തമിഴ്‌നാട് പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ജിനോട് ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടു. ത്തുകുടിയുടെ ക്ഷേമപ്രവര്‍ത്തനത്തിനായി മൂന്നു വര്‍ഷത്തിനുള്ളില്‍ വേദാന്ത ഗ്രൂപ്പ് നൂറുകോടി രൂപ ചെലവാക്കണമെന്നും ട്രൈബ്യൂണല്‍ ഉത്തരവിട്ടു. 

പ്ലാന്റിന് എതിരെ നടന്ന ജനകീയ സമരത്തിന് നേരെ നടന്ന പൊലീസ് വെടിവെയ്പില്‍ 13പേര്‍ കൊല്ലപ്പട്ടിരുന്നു. ഇതിന് പിന്നാലെ വലിയ പ്രതിഷേധമാണ് പ്ലാന്റിന് നേരെ ഉയര്‍ന്നത്. സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിന്റെ രണ്ടാംഘട്ട വികസനം അനുവദിക്കരുത് എന്നാവശ്യപ്പെട്ടാണ് സമരം നടക്കുന്നത്. സമരത്തിന്റെ നൂറാംദിവസത്തില്‍ തൂത്തുക്കുടി കലക്ടറേറ്റിലേക്ക് നടന്ന മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. 

1996 ലാണ് തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങിയത്. അന്ന് മുതല്‍ വിവാദങ്ങളുടെ കേന്ദ്രവുമാണ് സ്ഥാപനം. പ്ലാന്റ് പ്രവര്‍ത്തനം മേഖലയിലെ പാരിസ്ഥിതികാവസ്ഥയെ പ്രതികൂലമായി ബാധിച്ചുവെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പ്ലാന്റ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് സമരക്കാര്‍ സുപ്രീംകോടതിയേയും സമീപിച്ചിരുന്നു. പരിസ്ഥിതി നാശം സ്ഥിരീകരിച്ച കോടതി 100 കോടി രൂപ പിഴയടക്കാനാണ് നിര്‍ദേശിച്ചത്. പക്ഷേ, പ്ലാന്റ് പ്രവര്‍ത്തനം തുടരുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com