ന്യൂഡൽഹി: ട്രെയിനിൽ നിന്ന് ഇറങ്ങും മുൻപ് തന്നെ ഇനി അടുക്കള ഉപകരണങ്ങളും സൗന്ദര്യവർധക വസ്തുക്കളും വ്യായാമോപകരണങ്ങളും മറ്റും വാങ്ങാം. തിരഞ്ഞെടുക്കപ്പെട്ട ട്രെയിനുകളിൽ പുതുവർഷം മുതൽ ഇതിന് അവസരമുണ്ടാകും. റെയിൽവേ മന്ത്രാലയ വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പടിഞ്ഞാറൻ റെയിൽവേയുടെ മുംബൈ ഡിവിഷൻ ഇതിനുള്ള കരാർ ഒരു സ്വകാര്യ കമ്പനിക്ക് അഞ്ച് വർഷത്തേക്ക് ഏൽപ്പിച്ചു. 3.5 കോടി രൂപയ്ക്കാണ് കരാർ.
എക്സ്പ്രസ് ട്രെയിനുകളിലും 16 മെയിലുകളിലുമാണ് വിമാനങ്ങളുടെ മാതൃകയിൽ യാത്രക്കിടയിൽ തന്നെ സാധനങ്ങൾ വാങ്ങാനാവുക. ഭക്ഷണ പദാർത്ഥങ്ങളും ലഹരി വസ്തുക്കളും വിൽക്കാൻ കരാറുകാരന് അനുവാദമില്ല.
ഉന്തുവണ്ടിയിൽ യൂനിഫോമിലുള്ള രണ്ട് പേർ രാവിലെ എട്ട് മുതൽ രാത്രി ഒൻപത് വരെ സാധനങ്ങൾ വിൽക്കും. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചും ഇവ യാത്രക്കാർക്ക് വാങ്ങാം. സാധനങ്ങളുടെ വിവരങ്ങളടങ്ങിയ ബ്രോഷറുകൾ യാത്രക്കാർക്ക് നൽകും. ശബ്ദപ്രചാരണം അനുവദിക്കില്ലെന്ന് റെയിൽവേ വ്യക്തമാക്കി. ഓരോ മേഖലയിലും ആദ്യം രണ്ട് വണ്ടികളിലാണ് സൗകര്യമൊരുക്കുക. പിന്നാലെ രണ്ട് വീതം വണ്ടികളിൽ കൂടി സൗകര്യം അനുവദിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ