മുംബൈ: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ മഹാരാഷ്ട്ര സർക്കാർ കരുതൽ തടങ്കലിലാക്കി. മുംബൈ പൊലീസാണ് ആസാദിനെ തടഞ്ഞുവെച്ചത്. ഭീം ആർമി ശനി, ഞായർ ദിവസങ്ങളിൽ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന റാലികളിൽ പങ്കെടുക്കുന്നതിനാണ് അദ്ദേഹം നഗരത്തിലെത്തിയത്.
വെള്ളിയാഴ്ച നഗരത്തിലെത്തിയ ആസാദ് മലാഡിലെ മണാലി ഹോട്ടലിലാണ് കഴിയുന്നത്. ആസാദ് എത്തിയതിന് തൊട്ടുപിന്നാലെ ഹോട്ടലിൽ എത്തിയ പൊലീസ് അനുമതിയില്ലാതെ പുറത്തിറങ്ങരുതെന്ന് ഉത്തരവ് നൽകിയതായി ചന്ദ്രശേഖർ ആസാദ് വ്യക്തമാക്കി.
നേരത്തെ മഹാരാഷ്ട്ര സർക്കാർ ഭീം ആർമി സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ച റാലിക്ക് അനുമതി നിഷേധിച്ചിരുന്നു. അനുമതി നൽകിയില്ലെങ്കിലും പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ആസാദ് വ്യക്തമാക്കിയിരുന്നു. എന്നാൽ റാലി നടത്തുന്നത് ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് അനുമതി നിഷേധിച്ച് പൊലീസിന്റെ വാദം.
മഹാരാഷ്ട്രയിലെ ഫഡ്നാവിസ് സർക്കാർ മനപ്പൂർവം റാലിക്ക് അനുമതി നിഷേധിക്കുകയായിരുന്നുവെന്ന് ആസാദ് ആരോപിച്ചു. മൗലിക അവകാശങ്ങളുടെ മേലുള്ള കടന്നാക്രമണമാണ് റാലിക്ക് അനുമതി നിഷേധിച്ചതിലൂടെ മഹാരാഷ്ട്ര സർക്കാർ കൈക്കൊണ്ടിരിക്കുന്നതെന്നും ആസാദ് പറഞ്ഞു.
മുംബൈ വർളിയിലെ ജംബോരി മൈതാനിൽ റാലി നടത്താനാണ് ഭീം ആർമി പരിപാടിയിട്ടിരുന്നത്. കൂടാതെ ഡിസംബർ 31 ന് പൂനെയിൽ, പേഷ്വാകൾക്ക് എതിരെ ദലിത് വിഭാത്തിലെ മെഹറുകൾ വിജയം നേടിയ ഭീമ-കൊറേഗാവ് യുദ്ധസ്മരണ ചടങ്ങിലും ആസാദ് പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ