രക്തം സ്വീകരിച്ച ഗര്‍ഭിണിക്ക് എച്ച്‌ഐവി: ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

കുംടുംബത്തിനുണ്ടായ നാണക്കേടില്‍ മനംനൊന്ത് ബുധനാഴ്ചയാണ് യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.
രക്തം സ്വീകരിച്ച ഗര്‍ഭിണിക്ക് എച്ച്‌ഐവി: ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

ചെന്നൈ: എച്ച്‌ഐവി ബാധിതനായ യുവാവില്‍ നിന്ന് രക്തം സ്വീകരിച്ച ഗര്‍ഭിണി അസുഖബാധിതയാതിനെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച 19കാരന്‍ മരിച്ചു. യുവാവിന് എച്ച്‌ഐവി ഉണ്ടെന്ന് തിരിച്ചറിയുന്നതിന് മുന്‍പായിരുന്നു രക്തദാനം നടത്തിയത്. ഞായറാഴ്ച രാവിലെ മുധുരൈ രാജാജി സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ചാണ് യുവാവ് മരിച്ചത്. 

കുംടുംബത്തിനുണ്ടായ നാണക്കേടില്‍ മനംനൊന്ത് ബുധനാഴ്ചയാണ് യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഇയാളെ രാമനാഥപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് രാജാജി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രക്തസ്രാവത്തെ തുടര്‍ന്നാണ് യുവാവ് മരിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഗര്‍ഭിണിക്ക് എച്ച്‌ഐവി അണുബാധ ഉണ്ടായതോടെ കൃത്യമായി പരിശോധിക്കാതെ രക്തം നല്‍കിയ ലാബ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഈ മാസം ആദ്യമാണ് തമിഴ്‌നാട്ടില്‍ ഏറെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയ സംഭവം നടന്നത്. വിരുതുനഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ ഗര്‍ഭിണിക്ക് വിളര്‍ച്ചയുണ്ടെന്ന് കാണിച്ച് രക്തം ആശ്യമാണെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു. ഇതെത്തുടര്‍ന്ന് രക്തബാങ്ക് വഴിയാണ് രക്തം സ്വീകരിച്ചത്. രോഗബാധിതനാണെന്ന് അറിയുന്നതിന് മുമ്പ് യുവാവ് നല്‍കിയ രക്തമായിരുന്നു അത്. 

സാത്തൂരിലെ ഒരു ക്യാമ്പില്‍ വച്ചാണ് യുവാവ് രക്തം ദാനം ചെയ്തിരുന്നത്. പരിശോധനയില്‍ എച്ച്‌ഐവി ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് യുവാവിനെ ബന്ധപ്പെടാന്‍ ക്യാമ്പ് സംഘാടകര്‍ അന്ന് ശ്രമിച്ചിരുന്നുവെങ്കിലും യുവാവ് സ്ഥലത്തില്ലാത്തതിനാല്‍ ഇതിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ആശുപത്രി ജീവനക്കാരുടെ അശ്രദ്ധയില്‍ ഈ രക്തം സുരക്ഷിതമാണെന്ന് രേഖപ്പെടുത്തിയ വിഭാഗത്തില്‍ സൂക്ഷിക്കപ്പെടുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com