'സ്ത്രീകള്‍ നരകത്തിലേക്കുളള കവാടം'; വിവാദപരാമര്‍ശവുമായി ആള്‍ ദൈവത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍

സ്ത്രീകളെ അന്യായമായി തടങ്കലില്‍ വച്ചതുമായി ബന്ധപ്പെട്ട് ദില്ലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആള്‍ ദൈവം വീരേന്ദ്ര ദേവ് ദീക്ഷിതിന് എതിരായ കേസില്‍ അഭിഭാഷകന് കോടതിയുടെ ശകാരവര്‍ഷം
'സ്ത്രീകള്‍ നരകത്തിലേക്കുളള കവാടം'; വിവാദപരാമര്‍ശവുമായി ആള്‍ ദൈവത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍

ന്യൂഡല്‍ഹി: സ്ത്രീകളെ അന്യായമായി തടങ്കലില്‍ വച്ചതുമായി ബന്ധപ്പെട്ട് ദില്ലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആള്‍ ദൈവം വീരേന്ദ്ര ദേവ് ദീക്ഷിതിന് എതിരായ കേസില്‍ അഭിഭാഷകന് കോടതിയുടെ ശകാരവര്‍ഷം. കേസില്‍ വീരേന്ദ്ര ദേവ് ദീക്ഷിതിന് വേണ്ടി ഹാജരായ അഭിഭാഷകന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തെയാണ് ദില്ലി ഹൈക്കോടതി വിമര്‍ശിച്ചത്. സ്ത്രീകള്‍ നരകത്തിലേക്കുളള കവാടമാണെന്നാണ് വാദത്തിനിടെ അഭിഭാഷകന്റെ വിവാദപരാമര്‍ശം.സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ അഭിഭാഷകന്‍ അമോല്‍ കൊക്കനെ കോടതി താക്കീത് ചെയ്തു. പരാമര്‍ശം കോടതിയലക്ഷ്യ നടപടി ക്ഷണിച്ചുവരുത്തുന്നതാണെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

ആദ്ധ്യാത്മിക് വിശ്വ വിദ്യാലയ ആശ്രമത്തില്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും തടഞ്ഞുവെച്ചതായുളള പരാതിയില്‍ ആള്‍ ദൈവം വീരേന്ദ്ര ദേവ് ദീക്ഷിത് സിബിഐ അന്വേഷണം നേരിടുകയാണ്. ഈ കേസുമായി ബന്ധപ്പെട്ട വാദത്തിനിടെയാണ് അഭിഭാഷകന്റെ വിവാദ പരാമര്‍ശം. അഭിഭാഷകന്റെ വാക്കുകള്‍ കോടതിയില്‍ ബഹളത്തിന് ഇടയാക്കി. തുടര്‍ന്ന് കോടതി ഇന്നത്തേയ്ക്ക് പിരിഞ്ഞതായി പ്രഖ്യാപിച്ച ആക്ടിംഗ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബെഞ്ച് എല്ലാവരോടും കോടതിയില്‍  നിന്നും പുറത്തുപോകാനും ആവശ്യപ്പെട്ടു.

ശങ്കരാചാര്യരെ ഉദ്ധരിച്ച് അമോല്‍ കൊക്കനെ നടത്തിയ പരാമര്‍ശമാണ് കോടതിയെ ചൊടിപ്പിച്ചത്. സ്ത്രീകള്‍ നരകത്തിലേക്കുളള കവാടമാണെന്ന് ഏത് ശങ്കരാചാര്യരാണ് പറഞ്ഞതെന്ന് കോടതി ചോദിച്ചു.  ഇത്തരം സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയാല്‍ അഭിഭാഷകന്റെ നാക്ക് ബന്ധിക്കാനും മടിക്കില്ലെന്ന് കോടതി  മുന്നറിയിപ്പ് നല്‍കി. എന്തുകൊണ്ട് സ്ത്രീകളെയും പെണ്‍കുട്ടികളെയും രക്ഷിതാക്കള്‍ ആശ്രമത്തില്‍ ഉപേക്ഷിച്ച് പോകുന്നുവെന്ന കോടതിയുടെ ചോദ്യത്തിന് ഇടയിലാണ് അഭിഭാഷകന്‍ വിവാദ പരാമര്‍ശം നടത്തിയത്

ദില്ലി സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകനും അമോല്‍ കൊക്കനെയുടെ വിവാദ പരാമര്‍ശത്തില്‍ അതൃപ്തി അറിയിച്ചു. അമോല്‍ കൊക്കനെയുടെ രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുളള കാര്യങ്ങള്‍ ബാര്‍ കൗണ്‍സില്‍ പരിശോധിക്കണമെന്ന് അഭിഭാഷകന്‍ രാഹുല്‍ മേഹ്‌റ ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com