ഭരണഘടനയെ ബിജെപി ആക്രമിക്കും, ഹിന്ദു രാഷ്ട്രമാക്കും: ശശി തരൂര്‍

ഇതിന് തടയിടുന്നതിന് കോണ്‍ഗ്രസ് അടക്കമുള്ള മതേതര പാര്‍ട്ടികള്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒന്നിച്ച് നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭരണഘടനയെ ബിജെപി ആക്രമിക്കും, ഹിന്ദു രാഷ്ട്രമാക്കും: ശശി തരൂര്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ഇരുസഭകളിലും മൃഗീയ ഭൂരിപക്ഷം ലഭിച്ചാല്‍ ഇന്ത്യയുടെ ഭരണഘടനയെ ഇല്ലാതാക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ തക്കം കാത്തിരിക്കുകയാണെന്ന് ശശി തരൂര്‍ എം.പി ആരോപിച്ചു. ഇന്ത്യ ഹിന്ദു രാഷ്ട്രമാക്കുന്നതിന്റെ ഭാഗമായി ഭരണഘടയിലെ മതേതരത്വം എന്ന ഭാഗവും കാശ്മീരിന് സ്വയം ഭരണാധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370ഉം പോലുള്ളവ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കും. ഇതിന് തടയിടുന്നതിന് കോണ്‍ഗ്രസ് അടക്കമുള്ള മതേതര പാര്‍ട്ടികള്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒന്നിച്ച് നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇരുസഭകളിലും മൃഗീയ ഭൂരിപക്ഷം ലഭിച്ചതിന് ശേഷം മാത്രമേ ബി.ജെ.പിയുടെ യഥാര്‍ത്ഥ അജണ്ട പുറത്തുവരൂ. അങ്ങനെ വന്നാല്‍ നമ്മുടെ ഭരണഘടനയെ ബി.ജെ.പി സര്‍ക്കാര്‍ ആക്രമിക്കും. ഈ സാഹചര്യത്തില്‍ ഭരണഘടനയിലെ തുല്യത, സ്വാതന്ത്ര്യം, മതവിശ്വാസം, വിവേചനമില്ലായ്മ തുടങ്ങിയവ സംരക്ഷിക്കാന്‍ സുപ്രീം കോടതി ഇടപെടുമോ എന്നാണ് താന്‍ ചോദിക്കുന്നത്. ഇതിനുള്ളില്‍ തന്നെ ഭരണഘടനയെ ഭൂരിപക്ഷത്തിന് വേണ്ടിയുള്ള മതത്തിന്റെ ചട്ടക്കൂടില്‍ നിന്ന് നിര്‍മിച്ച രേഖയാക്കി മാറ്റിയിരിക്കും. അടല്‍ ബിഹാരി വാജ്‌പേയിയുടെ കാലത്ത് സുപ്രീം കോടതി ജഡ്ജിയായിരുന്ന എം.എന്‍.വെങ്കടാചലയ്യയുടെ നേതൃത്വത്തില്‍ ഭരണഘടനാ റിവ്യൂ കമ്മിറ്റിയെ നിയമിച്ചിരുന്നതായും അദ്ദേഹം ഓര്‍മിപ്പിച്ചു.

എന്നാല്‍ ഇപ്പോള്‍ ആര്‍.എസ്.എസ് സൈദ്ധാന്തികനായ കെ.എന്‍.ഗോവിന്ദാചാര്യയുടെ നേതൃത്വത്തില്‍ ഭരണഘടനയെ തിരുത്തി എഴുതുന്നതിനുള്ള ഒരു കമ്മിറ്റി പ്രവര്‍ത്തിക്കുന്നതായും അദ്ദേഹം ആരോപിച്ചു. ഗോവിന്ദാചാര്യ തന്നെ ഇക്കാര്യത്തെപ്പറ്റി ചില മാദ്ധ്യമ പ്രവര്‍ത്തകരോടെ സംസാരിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണഘടനയിലെ സോഷ്യലിസം, മതേതരത്വം തുടങ്ങിയ പദങ്ങള്‍ എടുത്തു കളയുമെന്നാണ് അദ്ദേഹം ചിലരോട് പറഞ്ഞത്. ഇത്തരം പദ്ധതിയുമായി അവര്‍ മുന്നോട്ട് പോകുന്നുവെങ്കില്‍ സ്ഥിതി ഗുരുതരമാണ്. എന്നാല്‍ നിലവില്‍ രാജ്യസഭയില്‍ വേണ്ടത്ര ഭൂരിപക്ഷമില്ലാത്തതിന്റെ പേരിലാണ് അവര്‍ ഇക്കാര്യത്തിന് മുതിരാത്തത്. മുത്തലാഖ് പോലുള്ള ബില്ലുകള്‍ ആര്‍.എസ്.എസ് അജണ്ട നടപ്പിലാക്കുന്നതിന്റെ ടെസ്റ്റ് െ്രെഡവുകള്‍ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com