ജോഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ പ്രസിഡന്റായിരുന്ന ജേക്കബ് സുമയുടെ രാജിയിലേക്ക് നയിച്ച അഴിമതികേസിൽ അന്വേഷണം നേരിടുന്ന ഇന്ത്യൻ വംശജരായ വ്യവസായികൾക്ക് ഇസഡ് കാറ്റഗറി സുരക്ഷയൊരുക്കി ബിജെപി സർക്കാർ. ദക്ഷിണാഫ്രിക്കയിൽ അഴിമതി കേസിലെ പ്രതികളായ ഗുപ്ത സഹോദരൻമാരായ അജയ്, രാജേഷ്, അതുൽ എന്നിവർക്കാണ് ഉത്തരാഖണ്ഡിലെ ബിജെപി സർക്കാർ ഇസഡ് കാറ്റഗറി സുരക്ഷ നൽകിയിരിക്കുന്നത്.
ഉത്തർപ്രദേശിലെ സഹാരൺപൂർ സ്വദേശികളായ ഗുപ്ത സഹോദരന്മാർക്ക്, ഡെറാഡൂണിലെ പോഷ് ഏരിയയായ കർസൺ റോഡിൽ അഡംബര ബംഗ്ലാവുള്ളത്. ഇവിടെ ഇവർ നിയോഗിച്ചിരിക്കുന്ന സെക്യൂരിറ്റി ജീവനക്കാർക്ക് പുറമെയാണ് സർക്കാർ പ്രത്യേക പൊലീസ് സേനയെയും വിന്യസിച്ചിട്ടുള്ളത്. നേരത്തെ ഉണ്ടായിരുന്ന വൈ കാറ്റഗറി സുരക്ഷ, ഇസഡ് കാറ്റഗറി സുരക്ഷയായി ഉയർത്തുകയായിരുന്നു. ഗുപ്ത സഹോദരന്മാർക്ക്ഇ ഡെറാഡൂണിൽ ഭൂമിയുമുണ്ട്.
എന്നാൽ ചട്ടം പാലിച്ച് ക്രമപ്രകാരമാണ് ഗുപ്ത സഹോദരന്മാർക്ക് സുരക്ഷ അനുവദിച്ചിട്ടുള്ളതെന്ന് ഉത്തരാഖണ്ഡ് ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ആനന്ദ് വർധൻ പറഞ്ഞു. എന്നാൽ സുരക്ഷ വർധിപ്പിക്കുന്നതിനെക്കുറിച്ച് പ്രതികരിക്കാൻ ഡിജിപി അനിൽ കുമാർ രത്തൂരി വിസമ്മതിച്ചു. സർക്കാർ നിർദേശപ്രകാരമാണ് സുരക്ഷ ശക്തമാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
1993 ൽ ആണ് ഗുപ്ത സഹോദരൻമാർ ദക്ഷിണാഫ്രിക്കയിലേക്ക് ബിസിനസ് രംഗം മാറ്റിസ്ഥാപിക്കുന്നത്. അഴിമതി ആരോപണത്തെ തുടർന്ന് സ്ഥാനമൊഴിഞ്ഞ മുൻ പ്രസിഡന്റ് ജേക്കബ് സുമയുമായി ഗുപ്ത സഹോദരങ്ങൾക്ക് അടുത്ത ബന്ധമുണ്ട്. ഗുപ്തമാരുടെ വസതിയിൽ പോലീസ് റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് ജേക്കബ് സുമ രാജിവെക്കുന്നത്.
അഴിമതി കേസിൽ ഗുപ്തമാരുടെ അനന്തിരവൻ രാഹുൽ അടക്കം എട്ടു പേരെ ദക്ഷിണാഫ്രിക്കൻ പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഇതിൽ ഏഴു പേർക്ക് കോടതി വ്യാഴാഴ്ച ജാമ്യം അനുവദിച്ചു. അജയ് ഗുപ്തയെ പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ചിരിക്കുകയാണ്. കറുത്തവർഗക്കാരായ പാവപ്പെട്ട കർഷകരെ സഹായിക്കാനുള്ള വ്രെഡെ ഫാം പദ്ധതിയിൽനിന്ന് വൻ തുക വെട്ടിച്ചു തുടങ്ങി നിരവധി ആരോപണങ്ങളാണ് ഗുപ്തമാർക്കെതിരെയുള്ളത്.
അതേസമയം ഉത്തരാഖണ്ഡ് മുൻമുഖ്യമന്ത്രിമാരായ വിജയ് ബഹുഗുണ, ഹരീഷ് റാവത്ത്, രമേഷ് പൊഖ്റിയാൽ നിഷാൻക് എന്നിവർക്കെല്ലാം ഗുപ്ത സഹോദരങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നും, ഇവർ ഗുപ്ത സഹോദരങ്ങളുടെ ആതിഥ്യം സ്വീകരിച്ചിട്ടുണ്ടെന്നും ആരോപണമുണ്ട്. എന്നാൽ തങ്ങൽ പൊതു പ്രവർത്തകരാണെന്നും, അതിനാൽ വിവിധ പരിപാടികളിൽ പങ്കെടുക്കുമ്പോൾ അതിൽ എത്തുന്നവർ എല്ലാം പരിശുദ്ധരാണോ എന്ന് എങ്ങനെ തിരിച്ചറിയുമെന്ന് മുൻമുഖ്യമന്ത്രി രമേഷ് പൊഖ്റിയാൽ ചോദിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ