പിഎന്‍ബിയെ വഞ്ചിക്കാനുളള ഗൂഡാലോചനയില്‍ വിപുല്‍ അംബാനിയും പങ്കാളി;  ആറു പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു

വിവാദ വ്യവസായി നീരവ് മോദിയുടെ കോടികളുടെ സാമ്പത്തിക തട്ടിപ്പില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് സ്ഥാപകന്‍ ധീരുഭായി അബാനിയുടെ ബന്ധു വിപുല്‍ അംബാനിക്കെതിരെ ശക്തമായ തെളിവുമായി സിബിഐ.
പിഎന്‍ബിയെ വഞ്ചിക്കാനുളള ഗൂഡാലോചനയില്‍ വിപുല്‍ അംബാനിയും പങ്കാളി;  ആറു പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു

ന്യൂഡല്‍ഹി: വിവാദ വ്യവസായി നീരവ് മോദിയുടെ കോടികളുടെ സാമ്പത്തിക തട്ടിപ്പില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് സ്ഥാപകന്‍ ധീരുഭായി അബാനിയുടെ ബന്ധു വിപുല്‍ അംബാനിക്കെതിരെ ശക്തമായ തെളിവുമായി സിബിഐ. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കോടികള്‍ തട്ടിയെടുക്കാന്‍ നടന്ന ഗൂഡാലോചനയില്‍ നീരവ് മോദിയുടെ ഫയര്‍ സ്റ്റാര്‍ ഡയമണ്ടിന്റെ പ്രസിഡന്റായ വിപുല്‍ അംബാനിക്ക് പങ്കുളളതായി സിബിഐ കണ്ടെത്തി. വിപുല്‍ അംബാനിയുടെ ഓഫീസില്‍ നടത്തിയ തെരച്ചലില്‍ ഇതിന് ബലം നല്‍കുന്ന തെളിവുകള്‍ ലഭിച്ചതായി സിബിഐയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടത്തിയ 11200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പില്‍ സിബിഐ കസ്റ്റഡിയിലുളള വിപുല്‍ അംബാനിയെയും മറ്റു അഞ്ചുപേരെയും മാര്‍ച്ച് അഞ്ചുവരെ പ്രത്യേക കോടതി റിമാന്‍ഡ് ചെയ്തു.

2013 മുതല്‍ 2017 വരെ  ഫയര്‍ സ്റ്റാര്‍ ഡയമണ്ടിന്റെ പ്രസിഡന്റായിരുന്നു വിപുല്‍ അംബാനി. ഈ സമയത്താണ് ജാമ്യചീട്ടുകള്‍ ഉപയോഗിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയത്. നീരവ് മോദിയും ജീവനക്കാരും നടത്തിയ ഈ ഗൂഡാലോചനയെ കുറിച്ച് വിപുല്‍ അംബാനിക്ക് അറിവുണ്ടായിരുന്നുവെന്നും സിബിഐ ചൂണ്ടികാണിക്കുന്നു. വായ്പ തട്ടിപ്പിന് നീരവ് മോദിയുടെ മൂന്ന് സ്ഥാപനങ്ങളുടെ പേരില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന് നല്‍കിയ അപേക്ഷകള്‍ വിപുല്‍ അംബാനിയുടെ ഓഫീസില്‍ നടത്തിയ തെരച്ചലില്‍ സിബിഐ കണ്ടെത്തി. ജാമ്യചീട്ടുകള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നതിനെ വിപുല്‍ അംബാനി മനപൂര്‍വ്വം എതിര്‍ത്തിരുന്നില്ലെന്നും സിബിഐയുടെ അന്വേഷണത്തില്‍ വ്യക്തമായി. ഇതാണ് പിഎന്‍ബിയെ വഞ്ചിച്ചുകൊണ്ടുളള ഭീമമായ തട്ടിപ്പിന് ഇടയാക്കിയതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ബ്രാഡി ഹൗസ് ശാഖ ജീവനക്കാര്‍ക്ക് പുറമേ ബാങ്കിന്റെ സര്‍ക്കിള്‍, സോണല്‍ ഓഫീസുകളിലെ ഉദ്യോഗസ്ഥരുമായും വിപുല്‍ അംബാനി നിരന്തരം ബന്ധപ്പെട്ടിരുന്നതാതും അന്വേഷണത്തില്‍ തെളിഞ്ഞു. 

2011 മുതല്‍ 2017 വരെയുളള കാലയളവില്‍ 293 ജാമ്യചീട്ടുകള്‍ സംഘടിപ്പിച്ചാണ് 11200 കോടി രൂപ നീരവ് മോദിയും സംഘവും തട്ടിയതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com