നോട്ട് നിരോധനത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് നീരവ് മോദി 90 കോടിയുടെ നോട്ടുകള്‍ നിക്ഷേപിച്ചതായി ആരോപണം

ബിജെപി സര്‍ക്കാരിനെയും അദ്ദേഹം സംശയത്തിന്റെ നിഴലില്‍ കൊണ്ടു വന്നിട്ടുണ്ട്.
നോട്ട് നിരോധനത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് നീരവ് മോദി 90 കോടിയുടെ നോട്ടുകള്‍ നിക്ഷേപിച്ചതായി ആരോപണം

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 11,300 കോടി രൂപയുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിക്കെതിരെ ആരോപണവുമായി എന്‍സിപി എംപി മജീദ് മേമന്‍.  500ന്റെയും 1000ത്തിന്റെയും നോട്ട് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പ്രധാനമന്ത്രി പ്രഖ്യാപിക്കുന്നത് മണിക്കൂറുകള്‍ക്ക് മുന്‍പ് നീരവ് മോദി പഞ്ചാബ് ബാങ്കില്‍ 90 കോടി രൂപ നിക്ഷേപിച്ചതായി മജീദ് മേമന്‍ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയാല്‍ സത്യാവസ്ഥ തെളിയുമെന്നും മേമന്‍ വ്യക്തമാക്കി.

'നീരവ് മോദി രാജ്യം വിട്ട വാര്‍ത്ത പുറത്ത് വന്ന സമയത്താണ് എനിക്ക് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് കിട്ടിയത്. 2016ല്‍ പ്രധാന മന്ത്രി നോട്ട് നിരോധനം പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പി.എന്‍.ബിയുടെ ഒരു ബ്രാഞ്ചില്‍ നീരവ് മോദി 90 കോടി രൂപയുടെ നോട്ടുകള്‍ നിക്ഷേപിച്ചു എന്നാണ് അറിവ്. അദ്ദേഹം പിന്നീടിത് സ്വര്‍ണമോ മറ്റോ ആക്കി മാറ്റിയിരിക്കാം'- മേമന്‍ പറഞ്ഞു.

ബിജെപി സര്‍ക്കാരിനെയും അദ്ദേഹം സംശയത്തിന്റെ നിഴലില്‍ കൊണ്ടു വന്നിട്ടുണ്ട്. നോട്ട് നിരോധിക്കുന്നതിന് തൊട്ട് മുന്‍പ് ഇത്രയും വലിയ തുക നിക്ഷേപിക്കാന്‍ നീരവിന് നിര്‍ദ്ദേശം നല്‍കിയത് ആരാണെന്ന് കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ ജാമ്യത്തില്‍ വിദേശ ബാങ്കുകളില്‍ നിന്ന് 11,400 കോടി രൂപയോളം തട്ടിപ്പ് നടത്തിയ കേസിലെ കുറ്റാരോപിതനാണ് നീരവ് മോദി. തട്ടിപ്പ് വിവരങ്ങള്‍ പുറത്ത് വന്നതോടെ മോദി രാജ്യം വിട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com