പറ്റ്ന: ബിഹാറിലെ മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ജി എൻഡിഎ വിട്ടു. മാഞ്ജിയുടെ നേതൃത്വത്തിലുള്ള ഹിന്ദുസ്ഥാനി അവാമി മോർച്ച ഇനി ആർജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിൽ ചേർന്നു പ്രവർത്തിക്കും. സംസ്ഥാനത്ത് ഭരണം നടത്തുന്ന എൻഡിഎയ്ക്കു തിരിച്ചടിയാണ് മാഞ്ജിയുടെ തീരുമാനം.
വാഗ്ദാനം ചെയ്ത നിയമസഭാ സീറ്റു നൽകാത്തത്തിൽ പ്രതിഷേധിച്ചാണ് മാഞ്ജി എൻഡിഎ വിട്ടത്. മാര്‍ച്ച് 11നാണ് അരാരിയ ലോക്സഭാ സീറ്റിലേക്കും ജഹനാബാദ്, ഭാഭുവാ നിയമസഭാ സീറ്റുകളിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിൽ ജഹനാബാദ് സീറ്റ് വേണമന്ന് മാഞ്ജി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ സീറ്റ് ജെഡിയുവിന് നൽകാൻ ബിജെപി തീരുമാനിക്കുകയായിരുന്നു. ജെഡിയുവിലെ അഭിരാം ശർമയാണ് മണ്ഡലത്തിൽ മത്സരിക്കുന്നത്.
പ്രതിപക്ഷ നേതാവായ തേജസ്വി യാദവുമായി ചർച്ച നടത്തിയ ശേഷമാണ് മാഞ്ജി മഹാസഖ്യത്തിനൊപ്പം പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചത്. ബുധനാഴ്ച രാവിലെ മാഞ്ജിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. സീറ്റ് ലഭിച്ചില്ലെങ്കില്‍ അടുത്തമാസം നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ പിന്തുണക്കില്ലെന്നു നേരത്തെ തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ജനതാദള്‍-യു നേതാവായിരുന്ന മാഞ്ജി 2015ല്‍ പുറത്താക്കപ്പെട്ടതിനെ തുടര്‍ന്നാണ് എച്ച്എഎം രൂപീകരിച്ചത്. തുടർന്നു നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നണിയിൽ ചേരുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ