ഭര്‍ത്താവിനെ ചികില്‍സിക്കാന്‍ പണമില്ല ; അമ്മ 15 ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റു

ഭര്‍ത്താവ് ഹര്‍സ്വരൂപ് മൗര്യയുടെ ചികില്‍സയ്ക്ക് വേണ്ടി 45,000 രൂപയ്ക്കാണ് കുട്ടിയെ വിറ്റത് 
ഭര്‍ത്താവിനെ ചികില്‍സിക്കാന്‍ പണമില്ല ; അമ്മ 15 ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റു

ലഖ്‌നൗ : ലോകം പുതുവല്‍സരാഘോഷ തിമിര്‍പ്പില്‍ മുഴുകിയിക്കുമ്പോള്‍, വല്ലാത്തൊരു ധര്‍മ്മസങ്കടത്തിലായിരുന്നു ഉത്തര്‍പ്രദേശിലെ മിര്‍ഗാന്‍ജി സ്വദേശിനിയായ സഞ്ജു മൗര്യയെന്ന യുവതി. ഭാര്യയുടെ കടമ നിറവേറ്റണോ, അമ്മയുടെ കടമ നിറവേറ്റണോ എന്നതായിരുന്നു സഞ്ജു നേരിട്ട വെല്ലുവിളി. അപകടത്തില്‍ പരുക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന ഭര്‍ത്താവിനെ ചികില്‍സിക്കാന്‍ വേണ്ടി ഒടുവില്‍ യുവതി ആ തീരുമാനമെടുത്തു. 15 ദിവസം മാത്രം പ്രായമുള്ള കുട്ടിയെ വില്‍ക്കുക. 

യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശിലാണ് സംഭവം. ബറോലി ജില്ലയിലെ മിര്‍ഗാഞ്ചി സ്വദേശിയായ സഞ്ജു മൗര്യയെന്ന യുവതി, ഭര്‍ത്താവ് ഹര്‍സ്വരൂപ് മൗര്യയുടെ ചികില്‍സയ്ക്ക് വേണ്ടിയാണ് പിഞ്ചുകുഞ്ഞിനെ വിറ്റത്. 45000 രൂപയ്ക്കായിരുന്നു കുട്ടിയെ വിറ്റത്. 

കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ ഹര്‍സ്വരൂപ് ജോലിക്കിടെ ചുമര്‍ ഇടിഞ്ഞു വീണ് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് അശുപത്രിയില്‍ പ്രവേശിപ്പിച്ച ഹര്‍സ്വരൂപിന് ഡോക്ടര്‍മാര്‍ അടിയന്തിര ശസ്ത്രക്രിയ് നിര്‍ദ്ദേശിച്ചു. ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി പല ആളുകളോടും സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും ആരും സഹായിക്കാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് കുഞ്ഞിനെ വില്‍ക്കാന്‍ തീരുമാനിച്ചതെന്ന് സഞ്ജു പറയുന്നു.

ഒരു പ്രാദേശിക ചാനലാണ് കുഞ്ഞിനെ വിറ്റകാര്യം പുറത്ത് കൊണ്ട് വന്നത്. തുടര്‍ന്ന് ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു. കുടുംബത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നും കുട്ടിയെ ഉടന്‍ കണ്ടെത്തി അമ്മയുടെ അടുത്തെത്തിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ത്രിപുരയില്‍ ദാരിദ്ര്യം മൂലം ഒരാള്‍ തന്റെ എട്ടുവയസ്സുള്ള പെണ്‍കുട്ടിയെ 200 രൂപയ്ക്ക് വിറ്റത് നേരത്തെ വാര്‍ത്തയായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com