രാജ്യവ്യാപക മഡിക്കല്‍ ബന്ദ് ആരംഭിച്ചു: ആശുപത്രി പ്രവര്‍ത്തനങ്ങള്‍ താളംതെറ്റും

സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും തടസ്സപ്പെടും. സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരുമണിക്കൂര്‍ ഒപി ബഹിഷ്‌കരിക്കും.  
രാജ്യവ്യാപക മഡിക്കല്‍ ബന്ദ് ആരംഭിച്ചു: ആശുപത്രി പ്രവര്‍ത്തനങ്ങള്‍ താളംതെറ്റും


തിരുവനന്തപുരം: ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്ലിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) രാജ്യവ്യാപകമായി നടത്തുന്ന മെഡിക്കല്‍ ബന്ദ് ആരംഭിച്ചു. കേരളത്തിലെ ഡോക്ടര്‍മാരും പങ്കെടുക്കുന്നതിനാല്‍ സംസ്ഥാനത്തെ ആശുപത്രികളുടെ പ്രവര്‍ത്തനം ഇന്നു തടസ്സപ്പെടും. സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും തടസ്സപ്പെടും. സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരുമണിക്കൂര്‍ ഒപി ബഹിഷ്‌കരിക്കും.  

കേരളത്തിലെ മുപ്പതിനായിരത്തിലേറെ ഡോക്ടര്‍മാര്‍ ഇന്നു രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ പണിമുടക്കുമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.ഇ.കെ.ഉമ്മര്‍ അറിയിച്ചിരുന്നു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎയുടെ (കേരള ഗവ. മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍) നേതൃത്വത്തില്‍ ഇന്ന് രാവിലെ ഒന്‍പതു മുതല്‍ പത്തുവരെ സര്‍ക്കാര്‍ ആശുപത്രികളിലെ ഒപി ബഹിഷ്‌കരിക്കും.

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്നു സ്വകാര്യ പ്രാക്ടീസ് ഒഴിവാക്കുകയും ചെയ്യും. മെഡിക്കല്‍ വിദ്യാര്‍ഥികളും പണിമുടക്കില്‍ പങ്കുചേരും. എന്നാല്‍, അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍മാര്‍ ജോലിചെയ്യും. ഐഎംഎയുടെ നേതൃത്വത്തില്‍ ഇന്നു ഡോക്ടര്‍മാരുടെയും വിദ്യാര്‍ഥികളുടെയും രാജ്ഭവന്‍ മാര്‍ച്ചുമുണ്ട്. ആധുനിക വൈദ്യശാസ്ത്രത്തെ തകര്‍ക്കാനുള്ള നടപടിയാണു കേന്ദ്രത്തിന്റേതെന്നു കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ് ഡോ.വി.മധു, ജന.സെക്രട്ടറി ഡോ.എ.കെ.റഊഫ് എന്നിവര്‍ ആരോപിച്ചു.

സമരത്തില്‍ പങ്കുചേരുമെന്നു കേരള ഗവ.സ്‌പെഷലിസ്റ്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍, ക്വാളിഫൈഡ് പ്രൈവറ്റ്‌ മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ എന്നിവയുടെ ഭാരവാഹികള്‍ അറിയിച്ചു. ഹോമിയോപ്പതി, ആയുര്‍വേദം എന്നിവ ഉള്‍പ്പടെയുള്ളവയില്‍ ബിരുദമുള്ളവര്‍ക്ക് അലോപ്പതി പരിശീലിനത്തിന് അവസരം നല്‍കാന്‍ പ്രത്യേക 'ബ്രിജ് കോഴ്‌സ്' ആരംഭിക്കാന്‍ ദേശീയ മെഡിക്കല്‍ കമ്മിഷന്‍ (എന്‍എംസി) ബില്ലിലുള്ള വ്യവസ്ഥയാണു ഡോക്ടര്‍മാരുടെ പ്രതിഷേധത്തിനു കാരണം.

ആയുര്‍വേദം, യോഗാ-പ്രകൃതി ചികിത്സ, യുനാനി, സിദ്ധ തുടങ്ങിയവയാണ് ഇന്ത്യന്‍ മെഡിസിന്‍ കൗണ്‍സിലിനു കീഴില്‍ വരുന്ന ചികിത്സാവിധികള്‍. എംബിബിഎസ് ബിരുദം ഇല്ലാത്തവര്‍ക്ക് മെഡിക്കല്‍ പ്രാക്ടീസിന് അവസരം നല്‍കാനുള്ള നീക്കം കാര്യമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) പറയുന്നു. വ്യാജ വൈദ്യത്തിനു നിയമപരിരക്ഷ നല്‍കാനാണു ബില്ലെന്നും അവര്‍ ആരോപിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com