സ്ത്രീകളുടെ ഹജ്ജ്: മോദിയുടെ വാദം നുണ;സൗദി സ്ത്രീകള്‍ക്ക് ഡ്രൈവിങ് അനുവദിച്ചാല്‍ അതിന്റെ ക്രെഡിറ്റും മോദി ഏറ്റെടുക്കും

പുരുഷന്റെ കൂടെയല്ലാതെ ഹജ്ജ് തീര്‍ഥാടനത്തിന് സ്ത്രീകള്‍ക്ക് സൗകര്യമൊരുക്കാനുള്ള തീരുമാനത്തിലൂടെ കാലങ്ങളായുള്ള അനീതി താന്‍ നീക്കം ചെയ്‌തെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദം നുണ
സ്ത്രീകളുടെ ഹജ്ജ്: മോദിയുടെ വാദം നുണ;സൗദി സ്ത്രീകള്‍ക്ക് ഡ്രൈവിങ് അനുവദിച്ചാല്‍ അതിന്റെ ക്രെഡിറ്റും മോദി ഏറ്റെടുക്കും

ന്യൂഡല്‍ഹി: പുരുഷന്റെ കൂടെയല്ലാതെ ഹജ്ജ് തീര്‍ഥാടനത്തിന് സ്ത്രീകള്‍ക്ക് സൗകര്യമൊരുക്കാനുള്ള തീരുമാനത്തിലൂടെ കാലങ്ങളായുള്ള അനീതി താന്‍ നീക്കം ചെയ്‌തെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദം നുണ. പുരുഷന്‍മാരില്ലാത്ത നാലു സ്ത്രീകളുടെ വീതം സംഘങ്ങളെ ഹജ്ജ് ചെയ്യാന്‍ അനുവദിക്കാന്‍ സൗദി സര്‍ക്കാര്‍ തീരുമാനിച്ച പശ്ചാത്തലത്തിലുള്ള നടപടി മാത്രമാണ് ഇന്ത്യയുടേത്. 

പുരുഷന്‍മാര്‍ ഒപ്പമില്ലാതെ സ്ത്രീകള്‍ ഹജ്ജിന് എത്തുന്നതിന് നേരത്തെ വിലക്കുണ്ടായിരുന്നു. നൈജീരിയയില്‍ നിന്നു ഹജിനു ചെന്ന ആയിരത്തോളം സ്ത്രീകളെ സൗദി മടക്കിയയച്ചതു 2012ല്‍ വിവാദമായി. പിന്നീടാണു വ്യവസ്ഥ മാറ്റാന്‍ സൗദി തീരുമാനിച്ചത്. അതനുസരിച്ച്, പുരുഷന്‍മാരുടെ ഒപ്പമല്ലാതെ സ്ത്രീകളെ ഹജിന് അയയ്ക്കുന്നതിനു മറ്റു രാജ്യങ്ങള്‍ക്കു സൗദിയുമായി ഉഭയകക്ഷി കരാറാവാം. ഇതാണ് കാലങ്ങളായുള്ള അനീതി താന്‍ നീക്കിയതായി 'മന്‍ കി ബാത്' റേഡിയോ പ്രഭാഷണത്തിലൂടെ മോദി അവകാശപ്പെട്ടത്.

45 വയസില്‍ കൂടുതല്‍ പ്രായമുള്ള സ്ത്രീകളുടെ നാല്‍വര്‍ സംഘത്തെയാണു പുരുഷന്‍മാരുടെ ഒപ്പമല്ലാതെ ഹജ്ജിന് അനുവദിക്കുന്നത്. അത്തരത്തില്‍ യാത്ര ചെയ്യുന്നതിനു പിതാവോ ഭര്‍ത്താവോ സഹോദരനോ മകനോ അനുവദിക്കുന്നതായ രേഖ നോട്ടറി സാക്ഷ്യപ്പെടുത്തി നല്‍കണം. ഈ സൗകര്യത്തെ മലേഷ്യയും സിംഗപ്പൂരുമുള്‍പ്പെടെ പല രാജ്യങ്ങളിലുമുള്ളവര്‍ പ്രയോജനപ്പെടുത്തുന്നുമുണ്ട്. 

പുരുഷന്റെ തുണയില്ലാതെ മുസ്‌ലിം സ്ത്രീകള്‍ക്ക് ഹജ്ജ് നടത്താനുള്ള സൗദി അറേബ്യന്‍ സര്‍ക്കാരിന്റെ തീരുമാനത്തിന്റെ ഖ്യാതി പ്രധാനമന്ത്രി നരേന്ദ്രമോദി സ്വന്തമാക്കിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. അഖിലേന്ത്യാ മജ്‌ലിസ്-ഇ-ഇത്തേഹദുല്‍ മുസ്‌ലിമീന്‍ തലവന്‍ അസാദുദ്ദീന്‍ ഒവൈസിയും പ്രധാനമന്ത്രിയെ പരിഹസിച്ച് രംഗത്തെത്തി.


അര്‍ഹിക്കാത്ത ഖ്യാതി നേടാനാണ് മോദിയുടെ ശ്രമമെന്ന് കോണ്‍ഗ്രസ് നേതാവ് ഷക്കീല്‍ അഹമ്മദ് കുറ്റപ്പെടുത്തി. സൗദി സര്‍ക്കാരാണ് നിയമത്തില്‍ ഇളവ് ചെയ്തത്. മോദിയുഗത്തിനു മുന്‍പുമുതല്‍ത്തന്നെ ഇന്ത്യക്കാരിയായ ഒരു സ്ത്രീക്ക് രാജ്യത്തിനകത്തും പുറത്തും സഞ്ചാരസ്വാതന്ത്ര്യമുണ്ട്. ഹജ്ജിന്റെ നിയമം അനുസരിച്ചില്ലെങ്കില്‍ സൗദി വിസ അനുവദിക്കില്ല. സ്വന്തം അനുയായികളെത്തന്നെയാണോ വിഡ്ഢികളാക്കുന്നത്? ഷക്കീല്‍ ചോദിച്ചു.

എല്ലാ കാര്യങ്ങള്‍ക്കും ക്രെഡിറ്റ് ഏറ്റെടുക്കുക എന്നുള്ളത് പ്രധാനമന്ത്രിയുടെ പതിവാണെന്ന് ഹൈദരാബാദ് എം.പി. കൂടിയായ അസാദുദ്ദീന്‍ ഒവൈസി പരിഹസിച്ചു. നാളെ സൗദിയിലെ സ്ത്രീകള്‍ക്ക് ഡ്രൈവിങ് അനുവദിച്ചാല്‍, അതിന്റെ ക്രെഡിറ്റും അദ്ദേഹം ഏറ്റെടുക്കും. തീര്‍ഥാടകസംഘത്തിനൊപ്പമാണെങ്കില്‍ പുരുഷന്റെ തുണയില്ലാത്ത 45 വയസ്സുകഴിഞ്ഞ സ്ത്രീകളെ ഹജ്ജ് അനുഷ്ഠിക്കാന്‍ വര്‍ഷങ്ങളായി സൗദി അനുവദിക്കുന്നുണ്ട്. ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള സ്ത്രീകള്‍ ഇങ്ങനെ ഹജ്ജിന് പോകുന്നുണ്ട്. മുസ്‌ലിം സ്ത്രീകളുടെ കാര്യത്തില്‍ മോദി ഇത്രയധികം ആശങ്കാകുലനായിരുന്നെങ്കില്‍, 2002ലെ ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട മുന്‍ എം.പി. എഹ്‌സാന്‍ ജഫ്രിയുടെ ധവ സാക്കിയ ജഫ്രിക്ക് നീതി നല്‍കണം അദ്ദേഹം ആവശ്യപ്പെട്ടു. 

താന്‍ മുസ്‌ലിം സത്രീകള്‍ക്ക് സ്വാതതന്ത്ര്യം നല്‍കി എന്ന മോദിയുടെ പ്രസംഗം മുസ്‌ലിം വിഭാഗത്തിന് നേരെയുള്ള വിമര്‍ശനങ്ങള്‍ക്കായി സംഘപരിവാര്‍ വ്യാപകമായി എടുത്തുപയോഗിക്കുമ്പോഴാണ് സൗദി ന/ങ്ങളുടെ ഭാഗമായാണ് സ്ത്രീകള്‍ക്ക് തനിച്ച് ഹജ്ജ് പോകാന്‍ അനുമതി ലഭിച്ചത് എന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com